സംഗീതത്തില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിഞ്ഞത് ആ തീരുമാനത്തിന് ഭാര്യ കൂട്ടു നിന്നതു കൊണ്ടു മാത്രമാണ്: ജി. വേണുഗോപല്‍ മനസ്സുതുറക്കുന്നു

ജീവിതത്തില്‍ എല്ലാവര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് നല്ല ഒരു ഇണയെ കിട്ടുകയെന്നത്. ഉത്തമമായിട്ടുള്ള ഇണയെ കിട്ടിയാല്‍ ജീവിതത്തിലെ എല്ലാ പ്രശനങ്ങള്‍ക്കും ഒരു കുമിളയുടെ ആയുസ്സ് മാത്രമേ കണുള്ളൂ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പിന്നണി ഗായകന്‍ ജി. വേണുഗോപലിന്റെ ജീവിതാനുഭവങ്ങള്‍. തന്റെ ജീവിതാനുഭവങ്ങളെ പറ്റി ജി. വേണുഗോപാല്‍ മനസ്സുതുറക്കുന്നു.
കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു 1993 മുതല്‍ 99 വരെയുളള കാലം. മൂന്നര വയസ്സുളള മോനും രശ്മിയും ഞാനും ചെന്നൈയിലെ ചെറിയ ഫ്‌ലാറ്റിലാണ് താമസം. ആകാശവാണിയിലെ ടൈറ്റ് ജോലിയും റിക്കോര്‍ഡിങ്ങിനായി ഇടയ്ക്കിടെ നാട്ടിലേക്കുളള യാത്രകളും. ജോലിയിലെ സമ്മര്‍ദങ്ങള്‍ക്കു പുറമെ മെമ്മോകളും പാരകളും ഇഷ്ടം പോലെ. ജോലി വിടാനും വയ്യ, വിടാതിരിക്കാനും വയ്യ എന്ന അവസ്ഥ. രാജി വച്ചാല്‍ ജീവിതച്ചെലവ് താങ്ങാനാകുമോ എന്നൊക്കെ ആലോചിച്ച് ഒരു ദിവസം വല്ലാത്ത മനസ്സോടെ, കറങ്ങുന്ന ഫാനും നോക്കി ചെന്നൈയിലെ ആ െചറിയ ഫ്‌ളാറ്റിന്റെ നിലത്ത് കിടക്കുകയാണ് ഞാന്‍. രശ്മി പതിയെ അടുത്തു വന്നു ചോദിച്ചു 'എന്തു പറ്റി?'
ജോലി കളഞ്ഞാല്‍ ബുദ്ധിമുട്ടിലാകുമോ എന്നൊരു പേടിയുണ്ട്. സംഗീതമില്ലാതെ ജീവിക്കാനും വയ്യ. എന്തുചെയ്യണ മെന്നാലോചിക്കുകയാണ്....' ഞാന്‍ പറഞ്ഞു. രശ്മിക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. 'അതിനെന്താ നമുക്ക് അധികം ചെലവൊന്നുമില്ലല്ലോ. തീരെ പറ്റുന്നില്ലെങ്കില്‍ ജോലി രാജി വയ്ക്കൂ. എങ്ങനെയെങ്കിലും കഴിയാം.' സംഗീതത്തില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിഞ്ഞത് ആ തീരുമാനത്തിന് ഭാര്യ കൂട്ടു നിന്നതു കൊണ്ടു മാത്രമാണ്. രശ്മിയുടെ വാക്കുകള്‍ എനിക്കു ധൈര്യമായി.' ഗായകന്‍ ജി. വേണുഗോപാലിന്റെ വാക്കുകളില്‍ മനസ്സറിയുന്ന ഭാര്യയോടുളള സ്‌നേഹവും ബഹുമാനവും.
അന്നും ഇന്നും രശ്മിക്ക് അധികം ആവശ്യങ്ങളില്ല. സ്വര്‍ണം പോലുളള ആര്‍ഭാടങ്ങളോടും താല്‍പര്യമില്ല. മക്കളെയും അങ്ങനെയാണ് വളര്‍ത്തിയത്. തീരെ പൊസ്സസ്സീവ് അല്ല. അതാണ് രശ്മിയുടെ ഏറ്റവും നല്ല ഗുണം. ഇഷ്ടമുളളതേ ചെയ്യൂ എന്ന എന്റെ നിര്‍ബന്ധബുദ്ധി പലപ്പോഴും വിനയായിത്തീര്‍ന്നിട്ടുണ്ട്. പല ഘട്ടങ്ങളിലും രശ്മിയുടെ ഇടപെടല്‍ അത്തരം അബദ്ധങ്ങളില്‍ നിന്നെന്നെ രക്ഷിച്ചിട്ടുണ്ട്.
'തിരിച്ചും അങ്ങനെത്തന്നെയാണ് കേട്ടോ. ഇരുപത്താറു വര്‍ഷമായില്ലേ? എന്തു കാര്യമായാലും ഐയാം ദേര്‍ ഫോര്‍ യൂ.....എന്നതാണ് വേണുവിന്റെ രീതി. എത്ര നെഗറ്റീവ് സന്ദര്‍ഭത്തിനും പൊസിറ്റീവ് ആകും. കോളജിലൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും പാലക്കാട് പത്തിരിപ്പാല എന്ന ചെറിയ ഗ്രാമത്തില്‍ നിന്നു വന്ന എനിക്ക് ആദ്യമൊക്കെ ആളുകളോട് ഇടപെടാന്‍ പോലും വലിയ മടിയായിരുന്നു. വേണു എനിക്ക് ആത്മവിശ്വാസം തന്നു. എനിക്ക് വളരെയേറെ മാറ്റങ്ങള്‍ വന്നത് വേണുവിന്റെ കൂടെ ജീവിച്ചു തുടങ്ങിയപ്പോഴാണ്.
അഭിപ്രായം പറയുന്നതിലും മറ്റെല്ലാ കാര്യത്തിലും എന്റേതായ സ്ഥാനം തരാറുണ്ട്. ഒന്നും അടിച്ചേല്‍പ്പിക്കില്ല. പേടിയില്ലാതെ എന്തും പറയാവുന്ന നല്ല ഫ്രണ്ട്, വഴികാട്ടി, നല്ല കേള്‍വി ക്കാരന്‍...അതാണ് വേണുവില്‍ എനിക്കിഷ്ടം. ഒമ്പതു വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നിട്ടും 'ഇന്‍ഫീരിയര്‍ ആണെന്നു കരുതേണ്ട, പേരു വിളിച്ചാല്‍ മതി' എന്നു പറഞ്ഞത് വേണു തന്നെയാണ്.' രശ്മി.
'കൂട്ടുകുടുംബത്തില്‍ വളര്‍ന്നതുകൊണ്ട് പെണ്‍കുട്ടികളോട് ബഹുമാനത്തോടെ പെരുമാറാനും അംഗീകരിക്കാനുമൊക്കെ എന്നെ ശീലിപ്പിച്ചിരുന്നു. വലിയമ്മമാരോടും അമ്മയോടുമാണ് എനിക്കതിനു നന്ദിയുളളത്. പെണ്ണുകാണലിനിടയില്‍ രശ്മിയോടു പറഞ്ഞു: എനിക്ക് കുറച്ചു നരയുണ്ട് കേട്ടോ. ഞാനത് കറുപ്പിച്ചിരിക്ക്യാണ്.' എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട്. അറിയാം.' എന്നു പറഞ്ഞു രശ്മി. ചെറിയ കാര്യങ്ങളില്‍ പോലുമുളള ആ സത്യസന്ധത ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു.' വേണു ഗോപാല്‍.
വിജയമന്ത്രം: ജീവിതത്തില്‍ അഭിനയിക്കരുത്. ബന്ധത്തില്‍ സത്യസന്ധത വേണം. കുട്ടികളിലും വീട്ടിലും പ്രതിഫലിക്കും ആ സത്യസന്ധത. അച്ഛനും അമ്മയും തമ്മിലുളള ബന്ധം സത്യസന്ധമല്ലെന്ന് എളുപ്പം തിരിച്ചറിയാന്‍ മക്കള്‍ക്കു പറ്റും. വ്യത്യസ്തമായ അഭിപ്രായമാണെങ്കിലും തുറന്നു പറയണം. അഭിപ്രായത്തെ ബഹുമാനത്തോടെ അംഗീകരിക്കണം.
https://www.facebook.com/Malayalivartha
























