തിലകന്‍ കണ്ടെത്തിയ തൂലിക

എണ്‍പതുകളുടെ പകുതിയിലെ ഒരു അര്‍ദ്ധരാത്രി, മലപ്പുറം കൊണ്ടോട്ടിയിലെ വീടിന്റെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ട് ഭയന്നാണ് ടി.എ റസാഖിന്റെ ഉമ്മയും വാപ്പയും കതക് തുറന്നത്. മകന്‍ ദൂരെയെവിടെയോ നാടകത്തിന് പോയിരിക്കുകയാണ്. എന്തെങ്കിലും പറ്റിയോ എന്ന് പേടിച്ച് കതക് തുറന്നപ്പോള്‍ മുറ്റം നിറയെ നാട്ടുകാര്‍. മുന്നില്‍ പന്തവുമായി നില്‍ക്കുന്നയാളെ അപ്പോഴാണ് ഉമ്മയും വാപ്പയും ശ്രദ്ധിച്ചത്, നടന്‍ തിലകന്‍. റസാഖുണ്ടോ തിലകന്റെ ചോദ്യം കേട്ട് മാതാപിതാക്കള്‍ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു. എവിടെയോ നാടകം കളിക്കാന്‍ പോയിരിക്കുകയാണെന്ന് ഉമ്മ പറഞ്ഞു. വീട്ടിലേക്ക് കയറിയിരിക്കാന്‍ പറഞ്ഞിട്ട് തിലകന്‍ കൂട്ടാക്കിയില്ല. വിലാസം നല്‍കിയിട്ട് തിലകന്‍ പറഞ്ഞു; വന്നാലുടന്‍ തിരുവനന്തപുരത്തേക്ക് വരാന്‍ പറയണം.
ടി.എ റസാഖ് എഴുതിയ ഒരു നാടകം വായിച്ചിട്ട് തിലകന്‍ കോരിത്തരിച്ചുപോയി. റസാഖിനെ ചേര്‍ത്ത് പിടിച്ചിട്ട് തിലകന്‍ പറഞ്ഞു: പി.ജെ ആന്റണിക്ക് ശേഷം ഇത്രയും ശക്തമായ സംഭാഷണങ്ങളെഴുതുന്ന ഒരാളെ ആദ്യമായിട്ടാ കാണുന്നത്. എനിക്ക് വേണ്ടി ഒരു നാടകം എഴുതിത്തരണം. തിലകന്‍ ചുമ്മാതെ പറഞ്ഞതാണെന്നാണ് റസാഖ് വിശ്വസിച്ചത്. നാടകം എഴുതിത്തരാമെന്ന് പറഞ്ഞയാളെ കാണാത്തതിനെ തുടര്‍ന്നാണ് ഏതോ ലൊക്കേഷനില്‍ നിന്നും ജോലി തീര്‍ന്ന ശേഷം തിലകന്‍ പാതിരാത്രി റസാഖിനെ അന്വേഷിച്ച് വീട്ടിലെത്തിയത്. നാടകം എഴുതാന്‍ തിലകന്റെ തിരുവനന്തപുരത്തെ വസതിയിലെത്തിയ റസാഖിന് തിലകന്‍ തന്നെ സിനിമക്ക് തിരക്കഥ എഴുതാന്‍ അവസരം നല്‍കി. നാടകം എഴുതേണ്ടേ എന്ന് ചോദിച്ചപ്പോള്‍ അത് പിന്നെയാട്ടെ, ഇപ്പം സിനിമ നടക്കട്ടെ തിലകന്‍ പറഞ്ഞു. ലോഹിതദാസിന്റെ തിരക്ക് കാരണമാണ് അന്ന് റസാഖിന് എഴുതാന്‍ അവസരം ലഭിച്ചത്. രണ്ട് പേരെയും സിനിമയില്‍ എത്തിച്ചത് തിലകനായിരുന്നു. രണ്ട് പേരും ജീവിതത്തിന്റെ ഗന്ധമുള്ള തിരക്കഥകളാണ് സൃഷ്ടിച്ചതും.
https://www.facebook.com/Malayalivartha

























