നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളുമായി അവര്‍ തമ്മനത്ത് ഒത്തു കൂടി; അടുത്തദിവസം സുനിയുടെ ഫോട്ടോയും വാര്‍ത്തയും ടി.വി.യിലും മറ്റും വന്നതറിഞ്ഞതോടെ പ്ലാന്‍ മാറ്റി; കളമശ്ശേരിയില്‍ നിന്നും പുതിയ ഫോണ്‍ വാങ്ങി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളുമായി പള്‍സര്‍ സുനിയും കൂട്ടുകാരും എറണാകുളത്തെ തമ്മനത്തില്‍ ഒത്തുകൂടി. വാര്‍ത്തകള്‍ വരുന്നതിന് മുമ്പ് അവര്‍ ദൃശ്യങ്ങള്‍ സേഫായി പകര്‍ത്തി. മെമ്മറി കാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴയ്ക്കടുത്തുള്ള കടപ്പുറത്തുവെച്ചാണ്. ഒറിജിനല്‍ വീഡിയോ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ അത് കൈമാറിയാലോ പിന്നീടും വിലപേശാനായാണ് അവര്‍ അത് പകര്‍ത്തിയത്.
കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയും മറ്റു രണ്ടുപേരും ചേര്‍ന്നാണ് ഇത് ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അടുത്തദിവസം സുനിയുടെ ഫോട്ടോയും വാര്‍ത്തയും ടി.വി.യിലും മറ്റും വന്നതറിഞ്ഞ് ഇവര്‍ അവിടെനിന്ന് രക്ഷപ്പെട്ടതായും പറയുന്നു. സംഭവം നടന്ന ദിവസം സുനിയും നാലുപ്രതികളും തമ്മനത്തുവന്ന ശേഷമാണ് പലയിടങ്ങളിലേക്ക് പോയത്. സുനിയും രണ്ടുപേരുമാണ് ആലപ്പുഴ ഭാഗത്തേക്ക് പോയത്. അവിടെ കേസിലെ ഒരു സാക്ഷിയുടെ വീട്ടില്‍ വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഇവര്‍ പുറത്തെടുത്തത്. ഫോണ്‍ പവര്‍ ബാങ്കില്‍ കുത്തി സാക്ഷിയുടെ വീട്ടില്‍ വെച്ചും പിന്നീട് വീടിന് പടിഞ്ഞാറുവശത്തുള്ള കടപ്പുറത്തിരുന്നും ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തുകയായിരുന്നു.
അടുത്ത ദിവസം വാര്‍ത്ത വന്നപ്പോള്‍ ചെങ്ങന്നൂരിലേക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. മുളക്കുഴ ആരക്കാട് മുറി പള്ളിപ്പടിക്കടുത്ത് സഞ്ചരിച്ച വാഹനം ഉപേക്ഷിച്ചു. മറ്റൊരു വാഹനം വാടകയ്‌ക്കെടുത്ത് യാത്രതുടര്‍ന്നു. ഇതിനിടെ കളമശ്ശേരിയിലെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് ഫോണ്‍ വാങ്ങി ഉപയോഗിച്ചു. പിന്നീട് മറ്റു രണ്ടു സാക്ഷികളുടെ വീട്ടിലെത്തി കേസില്‍ ജാമ്യം എടുക്കുന്നതിനുള്ള വക്കാലത്തില്‍ ഒപ്പിടുകയായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.
ജാമ്യത്തിനുള്ള വക്കാലത്തില്‍ ഒപ്പിട്ടശേഷം സുനിയും രണ്ടുപേരും കോയമ്പത്തൂരിലേക്കാണ് പോയത്. പീളമേട് ടൗണിലെത്തി സുനി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഏഴാം പ്രതിയെ കാണിച്ചുകൊടുത്തു. എട്ടാം പ്രതിയുടെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് സുനി ഏഴാം പ്രതിയോട് പറഞ്ഞതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha






















