ടീമുമായി സഹകരിച്ചും നിക്ഷേപകരെ കൂടെകൂട്ടിയും കാര്‍ത്തിക്കിന് വേണ്ടത് എത്തിച്ചു നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത് ; ഒടുവിൽ ഗൗതം മേനോന്‍ മാപ്പ് പറഞ്ഞു
സംവിധായകന്‍ കാര്‍ത്തിക് നരേനോട് ഗൗതം വാസുദേവ മേനോന്‍ മാപ്പ് പറഞ്ഞു. കാര്‍ത്തിക്കിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് ഇടയിലാണ് ഗൗതം മേനോന്‍ മാപ്പ് പറഞ്ഞത്. നരകാസുരൻ സിനിമ പെട്ടിയിലാകില്ലെന്നും, ആരെയും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഗൗതം.
‘നരഗാസുരനുമായി ബന്ധപ്പെട്ട് എല്ലാം പോസിറ്റിവായി നടന്നുകൊണ്ടിരിക്കുമ്പോഴാണ് എന്റെ സംവിധായകന്‍ കാര്‍ത്തിക്കില്‍നിന്നൊരു ട്വീറ്റ് ഉണ്ടാകുന്നത്. അത് എന്നെ അസ്വസ്ഥനാക്കി. എല്ലാം നല്ല സെന്‍സിലാണ് എടുത്തതെങ്കിലും മാധ്യമങ്ങളില്‍നിന്ന് നിരന്തരം കോളുകള്‍ വന്നത് എന്നെ കൂടുതല്‍ അസ്വസ്ഥനാക്കി. അതിന് ശേഷമാണ് ഞാനൊരു ട്വീറ്റ് ചെയ്തത്. ഞാന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. അതിന് ഞാന്‍ കാര്‍ത്തിക്കിനോട് മാപ്പ് പറയുന്നു’
ഫോണ്‍ കോളുകളോടുള്ള പ്രതികരണവും സിനിമയ്ക്ക് ലഭിക്കുന്ന അനാവശ്യ മാധ്യമ ശ്രദ്ധയോടുമുള്ള ദേഷ്യമായിരുന്നു ആ ട്വീറ്റെന്നും അദ്ദേഹം പറഞ്ഞു.
‘നരകാസുരന്റെ നിര്‍മ്മാണത്തില്‍ ഞാനൊരിക്കലും ഇടപെട്ടിട്ടില്ല. ടീമുമായി സഹകരിച്ചും നിക്ഷേപകരെ കൂടെകൂട്ടിയും കാര്‍ത്തിക്കിന് വേണ്ടത് എത്തിച്ചു നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന് എല്ലാത്തിനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. കാര്‍ത്തിക്കിന് വേണ്ട നടന്മാരെ വലിയ തുക മുടക്കിയാണ് എത്തിച്ചു നല്‍കിയത്. ട്രെയ്‌ലറും ടീസറും പോസ്റ്ററുമെല്ലാം കാര്‍ത്തിക്കിന്റേതായിരുന്നു’ എന്ന് ഗൗതം മേനോന്‍ പറഞ്ഞു.
'ചില സമയങ്ങളിൽ അസ്ഥാനത്തെ വിശ്വാസം നിങ്ങളെ കൊല്ലും.. ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ ഒന്നിലേറെ തവണ ചിന്തിക്കണം.. ഇല്ലെങ്കിൽ ചെയ്യാത്ത കുറ്റത്തിന് ആഗ്രഹങ്ങൾ കശാപ്പ് ചെയ്യപ്പെടും...' എന്ന കാർത്തിക് നരേന്‍റെ ഈ ട്വീറ്റിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.പിന്നാലെ വിശ്വാസവഞ്ചന കാട്ടിയെന്ന കാർത്തികിന്‍റെ ട്വീറ്റ് നിർമ്മാതാവ് ഗൗതം മേനോനെ ഉദ്ദേശിച്ചുള്ളതാണെന്ന അഭ്യൂഹങ്ങൾ ശക്തമായി. അതിനു പിന്നാലെ ട്വീറ്ററിൽ രണ്ടുപേരും തമ്മിൽ പോര് തുടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha