വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു
വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ലക്ഷ്മി ദുർഗയ്ക്കാണ് പരിക്കേറ്റത്. ലക്ഷ്മിയുടെ പിതാവ് നാഗേന്ദ്രയാണ് ആക്രമണം നടത്തിയത്.
ജൂലൈ 25-ന് ലക്ഷ്മി ജോലിചെയ്തിരുന്ന കോളേജിനുള്ളിൽ വെച്ചാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ഇപ്പോൾ ചികിത്സയിലാണ്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, സംഭവദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് നാഗേന്ദ്ര കോളേജിലെത്തി മകളെ കാണണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടത്.
എച്ച്ഒഡിയുടെ ചേംബറിലുണ്ടായിരുന്ന മകളെ കാണാൻ സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തിന് അനുമതി നൽകി. ചേംബറിനുള്ളിൽ കടന്ന നാഗേന്ദ്ര, കൈയിൽ കരുകിയിരുന്ന കത്തി ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു.
ലക്ഷ്മിയുടെ വയറ്റിലും നെഞ്ചിലും കഴുത്തിലും പലതവണ കുത്തി പരിക്കേൽപ്പിച്ച നാഗേന്ദ്ര ആക്രമണത്തിന് പിന്നാലെ അവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. കുടുംബത്തിനുള്ളിൽ ഉടലെടുത്ത ഒരു തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കാർ ഡ്രൈവറായ നാഗേന്ദ്ര മകൾക്കായി ഏറെനാളായി വരനെ അന്വേഷിച്ച് വരികയായിരുന്നു. ഒരു വിവാഹാലോചന ഉറച്ചതോടെ നാഗേന്ദ്ര യുവാവിനോടും വീട്ടുകാരോടും മകളുടെ പേരുപറഞ്ഞ് വലിയൊരു തുക ആവശ്യപ്പെട്ടു.
മകളുടെ പഠനത്തിനും ജോലിക്കുമായി താൻ വലിയൊരു തുക ചിലവാക്കിയെന്ന് അവകാശപ്പെട്ട നാഗേന്ദ്ര 40 ലക്ഷം രൂപയാണ് വരന്റെ കുടുംബത്തോട് ആവശ്യപ്പെട്ടത്. മാത്രമല്ല, വിവാഹം കഴിഞ്ഞാലും മകളുടെ മാസശമ്പളം തനിക്ക് നൽകണമെന്നും അദ്ദേഹം നിബന്ധന വെച്ചിരുന്നു.
നാഗേന്ദ്രയുടെ ഈ ആവശ്യങ്ങളെ ഭാര്യയും മകളും എതിർത്തതോടെ കുടുംബത്തിൽ നിരന്തരം വഴക്കുകളും പ്രശ്‌നങ്ങളും ഉണ്ടായിത്തുടങ്ങിയതായി പോലീസ് പറയുന്നു. സംഭവത്തെത്തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha
























