കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..

വിനോദയാത്രക്കാരുടെ ഇഷ്ട്ടപെട്ട സ്ഥലമാണ് തായ്‌ലൻഡ് . സുഹൃത്തുക്കളുമായും കുടുംബവുമായും എല്ലാം യാത്ര പോകാൻ ആ സ്ഥലം തിരഞ്ഞെടുക്കുന്നവർ ധാരാളമാണ് . എന്നാൽ ഇപ്പോൾ അവിടേയ്ക്ക് ട്രിപ്പ് പോയ ചില യുവാക്കൾക്ക് സംഭവിച്ചത് കേട്ടാൽ ഞെട്ടും .കുറഞ്ഞ ചെലവിൽ പട്ടായയിൽ അവധിക്കാലം ആഘോഷിക്കാമെന്ന വാഗ്ദാനത്തിൽ വീണ് തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ അഞ്ച് ഇന്ത്യക്കാർ അറസ്റ്റിൽ. അവതാർ സിങ് (38), ജഗ്ജിത് സിങ് (38), റാംബാലക് കുമാർ (24), സുഖ്ബീർ സിങ് (37), കുൽറ സിങ് (27) എന്നിവരാണ് പിടിയിലായത്.
ഒരുമാസം മുമ്പ് പരിചയപ്പെട്ട പാകിസ്താൻ പൗരന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഇത് ചെയ്തതെന്ന് ഇവർ സമ്മതിച്ചു.രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ ബാങ്കോക്കിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രതികൾ പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തായ്‌ലൻഡിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇരകളെ ഇവർ തടവിലാക്കുകയും പിന്നീട് മോചനദ്രവ്യം ആവശ്യപ്പെടുകയും െചയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ഓൺലൈൻവഴി പരിചയപ്പെട്ട പാകിസ്താൻ പൗരനാണ് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ നിർദ്ദേശം നൽകിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
ദുബായിൽ പ്രവർത്തിച്ചിരുന്ന ഇയാളാണ് ഇതിന്റെ സൂത്രധാരനെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇരകളിൽനിന്ന് ക്രിപ്‌റ്റോകറൻസിയിലൂടെ പണം തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം.ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന സംഘമാണ് സഞ്ചാരികളെ ബന്ദികളാക്കി ക്രൂരമായി മർദ്ദിച്ച് പണം ആവശ്യപ്പെട്ടത്. തായ്‌ലൻഡ് പൊലീസ് നടത്തിയ സമയോചിതമായ റെയ്ഡിലാണ് ബന്ദികളാക്കപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട പാക്കിസ്ഥാൻ സ്വദേശികളായ പ്രതികൾ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടു.
ജൂലൈ 21-നാണ് 23-നും 26-നും ഇടയിൽ പ്രായമുള്ള മൂന്ന് ഇന്ത്യൻ യുവാക്കൾ സഞ്ചാരികളായി ബാങ്കോക്കിലെത്തിയത്. ഏഴ് ദിവസത്തെ പട്ടായ ടൂർ പാക്കേജിനായി രണ്ട് ലക്ഷം രൂപ നൽകിയാണ് ഇവർ ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ചത്. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയ യുവാക്കളെ ഓരോരുത്തരെയായി ബൈക്കുകളിൽ കയറ്റി തട്ടിപ്പ് സംഘം തങ്ങളുടെ ഒളിസങ്കേതത്തിലേക്ക് കടത്തുകയായിരുന്നു. തുടർന്ന് ഒരാഴ്ചയോളം ഇവരെ തടങ്കലിൽ പാർപ്പിച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി.യുവാക്കളെ മോചിപ്പിക്കുന്നതിനായി 2.4 ദശലക്ഷം തായ്‌ലൻഡ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) ആണ് സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha



























