ഒ ഗ്രൂപ്പ് രക്തമുള്ളവർക്ക് കോവിഡ് രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്ന രണ്ട് പുതിയ പഠനങ്ങള്‍; എന്തുകൊണ്ടാണ് ഇങ്ങനെ എന്നത് കണ്ടെത്താനുള്ള ശ്രമങ്ങൾ മുന്നേറുന്നു
നിങ്ങളുടെ രക്തഗ്രൂപ്പ് ഏതാണ് ? കൊറോണയ്ക്ക് രക്ത ഗ്രൂപ്പുമായി ബന്ധമുണ്ട് എന്ന കാര്യം അറിയാമല്ലോ ? ഏത് രക്ത വിഭാഗക്കാരില്‍ ആണ് കോവിഡ് കുറവായി കാണപ്പെടുന്നത് ? തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരം നാം നേരത്തെയും അറിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുതിയൊരു പഠനം പുറത്ത് വരികയാണ്. ഒ ഗ്രൂപ്പ് രക്തമുള്ളവർക്ക് കോവിഡ് രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്ന രണ്ട് പുതിയ പഠനങ്ങള്‍ കൂടി പുറത്ത്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആനുകൂല്യം ഒ ഗ്രൂപ്പുകാര്‍ക്ക് ലഭിക്കുന്നത് എന്നത് കണ്ടെത്താനുള്ള ശ്രമങ്ങൾ തകൃതിയായി മുന്നേറുകയാണ് . കോവിഡ് രോഗം ബാധിച്ചാല്‍ പോലും അത് രൂക്ഷമാകുന്നത് ഒ ഗ്രൂപ്പ് രക്തമുള്ളവരില്‍ കുറവാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
കോവിഡ് രൂക്ഷമായി ബാധിച്ച 95 രോഗികളുടെ വിവരങ്ങളും പഠനത്തിന്റെ ഭാഗമായി രക്തഗ്രൂപ്പ് തിരിച്ച് പഠനം നടത്തി. എ, എബി രക്തഗ്രൂപ്പുകാരില്‍ കോവിഡ് ഗുരുതരമായ 84 ശതമാനം പേര്‍ക്കും വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. അതേസമയം ഒ, ബി ഗ്രൂപ്പുകാരില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നത് 61 ശതമാനത്തിനായിരുന്നു. തീവ്ര പരിചരണവിഭാഗത്തില്‍ എ, എബി രക്തഗ്രൂപ്പുകാര്‍ ശരാശരി പതിമൂന്നര ദിവസം കിടന്നു. ഒ, ബി രക്തഗ്രൂപ്പുകാരുടെ തീവ്രപരിചരണം ആവശ്യമായ ശരാശരി ദിവസങ്ങള്‍ ഒന്‍പതായിരുന്നു.
ഡെന്‍മാര്‍ക്കില്‍ നിന്നും പുറത്തുവരുന്ന ഒരു പഠനത്തില്‍ കോവിഡ് ബാധിച്ച 7422 പേരില്‍ ഒ ഗ്രൂപ്പുകാര്‍ 38.4 ശതമാനം പേര്‍ക്ക് മാത്രമാണെന്ന് പറയുന്നു. അതേസമയം, കോവിഡ് പരിശോധന നടത്താത്ത 22 ലക്ഷം പേരില്‍ ഒ ഗ്രൂപ്പുകാരുടെ വിഭാഗം 41 ശതമാനം വരും. കോവിഡ് സ്ഥിരീകരിച്ചവരില്‍ എ ഗ്രൂപ്പ് രക്തമുള്ളവരുടെ എണ്ണം 44.4 ശതമാനം വരും.ഒ ഗ്രൂപ്പുകാര്‍ക്ക് കോവിഡില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഇപ്പോള്‍ കരുതാനാവില്ലെന്നാണ് ഒഡെന്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോ. ടോര്‍ബെന്‍ ബാരിങ്ടണ്‍ പറയുന്നത്. അതുപോലെ തന്നെ എ രക്ത ഗ്രൂപ്പാണെന്നു കരുതി ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ഒ ഗ്രൂപ്പാണെന്നു കരുതി കരുതലുകളില്ലാതെ നടക്കരുതെന്നും ബ്രിട്ടിഷ് കൊളംബിയ സര്‍വ്വകലാശാലയിലെ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മൈഫിന്‍ഡര്‍ സൈക്കോണ്‍ ഓര്‍മിപ്പിക്കുന്നു. ബ്ലഡ് അഡ്വാന്‍സസ് ജേണലിലാണ് രണ്ട് പഠനഫലങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേ സമയം എ രക്ത ഗ്രൂപ്പുകാര്‍ക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണെന്നും ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച ചൈനയില്‍ നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു . തുടക്കത്തിലായിരുന്നു ഈ കണ്ടു പിടിത്തം നടത്തിയത് . കൊറോണ ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചൈനയില്‍ കോവിഡ് 19 ബാധിച്ചവരിലാണ് പഠനം നടത്തിയത്. ചൈനയിലെ വുഹാനിലും ഷെന്‍ഷെനിലേയും 2000ത്തോളം വരുന്ന രക്തസാമ്പിളുകാണ് ആരോഗ്യ ഗവേഷകര്‍ പഠനം നടത്തിയത്. രക്തഗ്രൂപ്പ് എ ആ രോഗബാധിതരില്‍ മറ്റു രോഗബാധിതരെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. രക്തഗ്രൂപ്പ് ഒ ആയവരില്‍ ആകട്ടെ കൊറോണ ലക്ഷണങ്ങള്‍ കുറവാണ്. കോവിഡ് 19 ബാധിച്ച് വുഹാനില്‍ മരിച്ച 206 പേരില്‍ 85 പേരും 'എ' ഗ്രൂപ്പ് രക്തം ഉള്ളവരാണ്. അതായത് മരിച്ചവരില്‍ 63 ശതമാനവും 'എ' ഗ്രൂപ്പുകാര്‍. എന്നാല്‍ ഇത് പ്രാഥമിക പഠനം മാത്രമാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോഗ്യ ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha