കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാന്‍ സാധ്യത വളരെ കുറവാണെന്ന് പഠനം; ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനം പുറത്ത്; ആരോഗ്യ പ്രവര്‍ത്തകരില്‍ പഠനം സന്തോഷകരം

കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് വീണ്ടും രോഗം വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഭിന്നമായ അഭിപ്രായങ്ങൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ പുതിയ പഠനം സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാന്‍ സാധ്യത വളരെ കുറവാണെന്ന് പഠനം. ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
യുകെയിലെ കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം ഭേദമായ ചിലര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ച ഒറ്റപ്പെട്ട കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി കുറച്ചുകാലത്തേക്ക് മാത്രമാണെന്നും രോഗമുക്തരായവര്‍ക്ക് ഉടന്‍തന്നെ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഈ ആശങ്കകള്‍ അകറ്റി കോവിഡ് വീണ്ടും വരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന് പഠനം അവകാശപ്പെടുന്നു. 'ഇതൊരു സന്തോഷ വാര്‍ത്തയാണ്. കോവിഡ് ബാധിച്ചവരില്‍ ഏറെ പേര്‍ക്കും ഹ്രസ്വ കാലത്തേക്കെങ്കിലും രോഗം വീണ്ടും വരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കോവിഡ് പോസിറ്റീവായ ഒരാള്‍ക്ക് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വീണ്ടും രോഗം പിടിപെടാതിരിക്കാനുള്ള പരിരക്ഷയുണ്ട്. നിലവില്‍ ആന്റിബോഡിയുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ യാതൊരു രോഗ ലക്ഷണവും കണ്ടെത്താന്‍ സാധിച്ചില്ല'- ഓക്‌സ്ഫഡ് സര്‍വകലാശാല പ്രൊഫസര്‍ ഡേവിഡ് ഐര്‍ വ്യക്തമാക്കി.
ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള 30 ആഴ്ച കാലയളവിലാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ പഠനം നടത്തിയത്. ആന്റിബോഡി ഇല്ലാത്ത 11,052 പേരില്‍ നടത്തിയ പഠനത്തില്‍ 89 പേരില്‍ രോഗ ലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തി. എന്നാല്‍ ആന്റിബോഡിയുള്ള 1,246 പേരില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയിട്ടില്ല.
ആന്റിബോഡിയുള്ളവര്‍ക്ക് ലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ ആന്റിബോഡി ഇല്ലാത്ത 76 പേര്‍ പോസിറ്റീവായപ്പോള്‍ ആന്റിബോഡിയുള്ള മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് ലക്ഷണമില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുകയും ചെയ്തു. ലോകമെമ്ബാടും ഇതിനോടകം കോവിഡ് ബാധിച്ച 5.1 കോടിയോളം രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കണ്ടെത്തലാണിത്. ഇനി തുടര്‍ പഠനത്തിനായി ഒരുങ്ങുകയാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍.
https://www.facebook.com/Malayalivartha