കെ. എം. ഷാജിയെ പൊക്കി വിജിലൻസ്... അരക്കോടിയോളം രൂപ കയ്യോടെ പിടികൂടി... പുറത്ത് വരുന്നത് ഇതൊക്കെ!
മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ. എം. ഷാജിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെടുത്തത്. രേഖകളില്ലാത്ത പണമാണ് കണ്ണൂരിലെ വസതിയില്‍ നിന്നും വിജിലന്‍സ് പിടികൂടിയത്.
കള്ളപ്പണമായതിനാല്‍ എംഎല്‍എയെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് നേരത്തേ റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്.
കെ. എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തതിന് പിന്നാലെയായിരുന്നു റെയ്ഡ് നടത്തിയത്. ഇന്നലെയാണ് ഷാജിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കെ. എം. ഷാജി എംഎൽഎക്ക് വരവിൽ കവിഞ്ഞ സ്വത്തുള്ളതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവുണ്ടായതായാണ് വിജിലൻസ് സംഘം കണ്ടെത്തിയിട്ടുള്ളത്.
2011 മുതൽ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 32,19,000 രൂപ ഇക്കാലയളവിൽ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാൽ രണ്ട് കോടിയോളം രൂപ ഇക്കാലയളവിൽ ഷാജി സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ. സ്വത്ത് സമ്പാദത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവാണ് ഷാജിക്ക് ഉണ്ടായിരിക്കുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ഷാജിക്കെതിരായി കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊതുപ്രവര്‍ത്തകനായ അഡ്വ. എം. ആര്‍. ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ. എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്.
ഇന്നു രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. ഒരേസമയം കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെ കുറിച്ചും വിജിലൻസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഇ. ഡിയും ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു.
മുൻപ് അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ. എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലൻസ് കെ. എം. ഷാജിക്കെതിരെ കേസെടുത്തത്. നേരത്തെ കെ. എം. ഷാജിയുടെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് സംഘം കെ. എം. ഷാജി എം.എല്‍.എയുടെ ഭാര്യയുടെ മൊഴി ഇക്കഴിഞ്ഞ നവംബറിൽ രേഖപ്പെടുത്തിയിരുന്നു. ഭാര്യ ആശയെ കോഴിക്കോട്ടെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. അതിനു പിന്നാലെ കെ. എം. ഷാജിയുടെ മൊഴിയും ഇ. ഡി. രേഖപ്പെടുത്തിയത്.
നേരത്തെ കെ. എം. ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീടിനെക്കുറിച്ചുള്ള റിപ്പോർട്ട് ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയും കോഴികോട്ടെ വീടിന്റേത് കോർപറേഷൻ അധികൃതരും ഇ ഡിക്ക് കൈമാറിയിട്ടിട്ടുണ്ട്. കെ. എം. ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ വില മാത്രം 1 കോടി 72 ലക്ഷം രൂപയെന്നാണ് കോർപറേഷൻ റിപ്പോർട്ടിലുള്ളത്. വീട്ടിലെ ഫർണിച്ചർ, മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്താൻ ആകുന്നില്ല. വില തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. കോഴിക്കോട്ടെ വീട് നിർമാണത്തിലാണ് ചട്ട ലംഘനവും നികുതി വെട്ടിപ്പും കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha