കൊറോണ ഭീതിയിൽ ലോകം; ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
ലോകം കൊറോണ ഭീതിയിൽ. നിലവിലെ കണക്കുകൾ എടുക്കുമ്പോൾ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേർ ചൈനയിലും, ഫിലിപ്പിയൻസിലും ഹോങ്കോംഗിലുമായി രണ്ടുപേരും മരിച്ചതായാണ് കണക്കുകൾ. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 24,000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിൽ വീഴ്ച പറ്റിയതായി ചൈനീസ് നേതൃത്വം തന്നെ സമ്മതിച്ചു. വിഷയത്തിൽ പല ബുദ്ധിമുട്ടുകളും രാജ്യം നേരിടുന്നതായും ദേശീയ അടിയന്തര ഭരണസമിതി സംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അറിയിച്ചിരുന്നു.
ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.
3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചത്. പത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.
14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.
കേരളത്തിൽ നിലവിൽ മൂന്നുപേർക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും രണ്ടാമത്തെയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. മൂന്നാമത്തെ രോഗി കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലൊന്നും പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ വൈറസ് പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വിവിധ ജില്ലകളിലായി 2321പേർ വീടുകളിലും, 100പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
https://www.facebook.com/Malayalivartha