യുഎഇയിൽ നിന്ന് പറക്കാൻ റജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം; ഏഴിന് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു ഈ നിർദേശം
യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്നവർക്ക് റജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയുള്ള പുതിയ നിയമം പ്രാബല്യത്തിൽ. വന്ദേഭാരത് മിഷൻ പോലുള്ള ഒഴിപ്പിക്കൽ വിമാനങ്ങളിൽ പോകുന്നവർക്ക് വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് മതിയാകുന്നതായിരിക്കും. ഏഴിന് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു ഈ നിർദേശം. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. സെയ്ഫ് അൽ ദാഹിരിയാണ് ഇക്കാര്യം മാധ്യമങ്ങളോട് അറിയിച്ചത്. പ്രത്യേക കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വിദേശ യാത്രാനുമതി നൽകുകയുള്ളു.
യുഎഇ സ്വദേശികൾക്കും താമസ വീസയുള്ള വിദേശികൾക്കും വിദേശത്തു പോകാൻ പെർമിറ്റ് ലഭിക്കുന്നതായിരിക്കും. ഇതിന് 50 ദിർഹമാണ് ഫീസ്. എന്നാൽ വിനോദസഞ്ചാരത്തിന് തൽക്കാലം അനുമതിയില്ല.അതേസമയം യുഎഇയിലേക്ക് മടങ്ങണമെങ്കിലും ഐസിഎ വെബ്സൈറ്റിൽനിന്ന് പ്രത്യേക അനുമതി എടുക്കണം. ഇത് ലഭിച്ച ശേഷം മാത്രം ടിക്കറ്റ് എടുക്കാവൂ എന്നതാണ്. തിരിച്ചുവരുമ്പോൾ തന്നെ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. ഒപ്പം അൽഹൊസൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആക്ടീവാക്കണമെന്നതും നിർബന്ധമാണ്. ഇങ്ങനെ തിരിച്ചെത്തുന്നവർക്ക് പിസിആർ ടെസ്റ്റുണ്ടാകും.
അപേക്ഷിക്കേണ്ട വിധം ഇങ്ങനെയാണ്; ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്. എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, വീസാ പേജ് എന്നിവയും അപ് ലോഡ് ചെയ്യണം. വിദേശത്തേക്കു പോകേണ്ടതിന്റെ കാരണം എന്നിവ എല്ലാം തന്നെ വ്യക്തമാക്കുകയും വേണം.
https://www.facebook.com/Malayalivartha