അബുദാബിയിൽ ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴ; വിവിധ എമിറേറ്റിൽ എത്തിയ ദിവസം മുതൽ ക്വാറന്റീൻ കണക്കാക്കും, യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി
മറ്റു എമിറേറ്റുകൾ വഴി അബുദാബിയിലേക്കു വരുന്നവർ രാജ്യത്തേക്കു പ്രവേശിച്ച തീയതി പ്രവേശന കവാടങ്ങളിൽ വെളിപ്പെടുത്തണമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 14 ദിവസത്തെ ക്വാറന്റീൻ കണക്കാക്കുന്നതിനാണിത്. വിവിധ എമിറേറ്റിൽ എത്തിയ ദിവസം മുതലാണ് ക്വാറന്റീൻ കണക്കാക്കുക. വ്യത്യസ്ത എമിറേറ്റിൽ ഏതാനും ദിവസം താമസിച്ച ശേഷം അബുദാബിയിലേക്കു വരുന്നയാളുകൾ ശേഷിച്ച ദിവസം ക്വാറന്റീനിൽ ഇരുന്നാൽ മതി. അബുദാബിയിലെ ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ.
അതേസമയം കോവിഡ് വ്യാപനം മൂലം രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി. കഴിഞ്ഞ മാർച്ച് മുതലുള്ള ടിക്കറ്റുകൾ 2021 ഡിസംബർ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാൽ മാറ്റുന്ന കാലത്തെ വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസം യാത്രക്കാരൻ നൽകേണ്ടിവരും.
എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുത്തവർ എയർലൈനുമായി നേരിട്ടും എയർ ഇന്ത്യയിൽ ടിക്കറ്റെടുത്തവർ എയർലൈൻ ഓഫിസിലോ അതത് ട്രാവൽ ഏജൻസികളുമായോ ബന്ധപ്പെട്ടാൽ മാറ്റിക്കിട്ടും. ടിക്കറ്റ് എടുത്ത യാത്രക്കാരന്റെ പേരിലേക്കു മാത്രമേ മാറ്റി നൽകൂ. മറ്റൊരാളുടെ പേരിലേക്കു മാറ്റാനാവില്ല. യാത്ര വേണ്ടന്നു വയ്ക്കുന്നവർക്കു ടിക്കറ്റ് തുക തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ വിധി അനുസരിച്ചേ തീരുമാനമുണ്ടാകൂ. പ്രവാസി ലീഗൽ സെല്ലാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha