സൗദിയുടെ നട്ടെല്ലിനെ ലക്ഷ്യംവച്ച് ഹൂത്തികളുടെ ആക്രമണം; അപലപിച്ച് അറബ് രാഷ്ട്രങ്ങൾ, ജിദ്ദയിൽ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികൾ ആക്രമണം നടത്തിയതിനു പിന്നാലെ സംഭവിച്ചത്
സൗദിക്ക് നേരെ ഹൂത്തികളുടെ ആക്രമണത്തെ ഏറിവരുകയാണ്. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികൾ ആക്രമണം നടത്തി. ആക്രമണത്തിന് തിരിച്ചടിയെന്നോണം, സൻആയിലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ സഖ്യസേന മിസൈൽ ആക്രമണങ്ങൾ നടത്തുകയുണ്ടായി. ജിദ്ദയിലെ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിലും, അറബ് ലീഗും അപലപിക്കുകയും ചെയ്തു. ആക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും സൗദി അരാംകോ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് ജിദ്ദയുടെ വടക്ക് ഭാഗത്തുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണ കേന്ദ്രത്തിൽ സൗദിയെ ഞെട്ടലിലാഴ്ത്തിയ സ്‌ഫോടനമുണ്ടായത്. ഇതിനെ തുടർന്ന് 13 ഇന്ധന ടാങ്കുകളിൽ ഒരെണ്ണത്തിന് തീപിടിച്ചെങ്കിലും, അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളിലൂടെ തീ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിൽ പരിക്കുകളോ, ജീവഹാനിയോ ഉണ്ടായിട്ടില്ലെന്നും ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. യമനിലെ ഹൂത്തി തീവ്രവാദികൾ നടത്തിയ മിസൈൽ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് സഖ്യ സേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
ഇതേതുടർന്ന് ആക്രമണം നടത്തിയവരോടും, ആസൂത്രണം ചെയ്തവരോടും കണക്ക് ചോദിക്കുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് ഇന്ന് യമനിലെ സൻആയിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സഖ്യസേന ശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തിയത്. ഹൂത്തികളുടെ ജിദ്ദ ആക്രമണത്തെ സൗദി ശക്തമായി അപലപിക്കുകയുണ്ടായി. കൂടാതെ ഇന്ധന വിതരണ കേന്ദ്രത്തെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണത്തെ ഗൾഫ് സഹകരണ കൗൺസിലും, അറബ് ലീഗും വിവിധ ഗൾഫ് രാജ്യങ്ങളും അപലപിച്ചു.
https://www.facebook.com/Malayalivartha