പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ; യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം 4,000 ദിര്‍ഹം വീതം നഷ്ടപരിഹാരം, ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി
യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം നഷ്ടപരിഹാരമായി നല്‍കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് യുഎഇ തൊഴില്‍ മന്ത്രാലയം 4,000 ദിര്‍ഹം വീതം നല്‍കുമെന്നാണ് പ്രധാനമായും വാട്ട്‌സാപ്പ് വഴിയാണ് പ്രചരിച്ചുവരുന്നത്. 1990നും 2021നും ഇടയില്‍ യുഎയില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് യുഎഇ തൊഴില്‍ മന്ത്രാലയം നല്‍കുന്ന 4000 ദിര്‍ഹത്തിന് അര്‍ഹതയുണ്ടെന്നാണ് വാട്ട്സാപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. അര്‍ഹരായവരുടെ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനുള്ള ലിങ്കും ഒപ്പം നല്‍കിയിട്ടുണ്ട്.
വാര്‍ത്ത ഇല്ലാത്ത മന്ത്രാലയത്തിന്റെ പേരില്‍ https://relief-funds.googIe.cam എന്ന ലിങ്കാണ് വ്യാജവാര്‍ത്തയോടൊപ്പം നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ relief-funds.vwvw.club/ae-ae/# എന്ന മറ്റൊരു ഡൊമൈനിലേക്കാണ് പോകുന്നത്. ഇതില്‍ യുഎഇ മന്ത്രാലയത്തിന്റെ ലോഗോയും കാണുവാൻ സാധിക്കും. അതോടൊപ്പം 'തുടരുക' (CONTINUE) എന്ന ബട്ടനും നല്‍കിയിട്ടുണ്ട്. എന്നാല്‍ വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന യുഎഇ തൊഴില്‍ മന്ത്രാലയത്തിന്റെ പേര് മാറ്റിയിട്ട് വര്‍ഷം അഞ്ചായി എന്നതാണ് ഇതിലെ മറ്റൊരു തമാശ എന്നത്. 2016ലാണ് യുഎഇ ലേബര്‍ മന്താലയം ഹ്യൂമണ്‍ റിസോഴ്‌സസ് ആന്റ് എമിററ്റൈസൈഷന്‍ എന്ന് പേരുമാറ്റിയത്.
ഇതുകൂടാതെ ഈ വാര്‍ത്തയുടെ മറ്റൊരു രൂപം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചിരുന്നു. ഇന്ത്യന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ലോഗോ വച്ചായിരുന്നു അന്ന് വാര്‍ത്ത വന്നത്. 1990നും 2020നും ഇടയില്‍ യുഎഇയില്‍ ജോലി ചെയ്തവര്‍ക്ക് 1.2 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും അര്‍ഹരായവരുടെ പട്ടികയില്‍ താങ്കളുടെ പേരുണ്ടോ എന്നറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമായിരുന്നു നേരത്തേ സന്ദേശം ഉണ്ടായിരുന്നത്. ഇതേ സന്ദേശം തന്നെയാണ് ചെറിയ ഭേദഗതികള്‍ വരുത്തി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വാര്‍ത്തയോടൊപ്പം വാര്‍ത്ത ശരിയാണെന്നും തന്റെ പേര് അര്‍ഹരുടെ പട്ടികയിലുണ്ടെന്നും ലിങ്ക് ഷെയര്‍ ചെയ്തതിന് നന്ദിയെന്നും തുടങ്ങി ഏതാനും പേരുടെ സാക്ഷ്യപ്പെടുത്തലുകളും വ്യാജ വാര്‍ത്തയോടൊപ്പം നല്‍കിയിട്ടുണ്ട്. ആളുകളെ വിശ്വസിപ്പിക്കുന്നതിനു വേണ്ടിയാണിത്.
ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിശ്വാസ യോഗ്യമല്ലാത്ത ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
പാസ്വേര്‍ഡ്, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ കൈക്കലാക്കാനുള്ള തട്ടിപ്പുകാരുടെ ഫിഷിംഗ് എന്നറിയപ്പെടുന്ന തന്ത്രമാണിത്. ഇത്തരത്തിലുള്ള സന്ദേശങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തണം. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണം. അജ്ഞാതര്‍ അയക്കുന്ന ലിങ്കുകളോ ഇമെയില്‍ വഴി വരുന്ന അറ്റാച്ച്മെന്റുകളോ തുറക്കരുതെന്നും ടിആര്‍എ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha