യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികൾ ജാഗ്രതൈ; ലഗേജില്‍ കൊണ്ടു പോവാനും കൊണ്ടുവരാനും അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കള്‍ അനവധി, പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ
യാത്രക്കാര്‍ക്ക് തങ്ങളുടെ ലഗേജില്‍ കൊണ്ടു പോവാനും കൊണ്ടുവരാനും അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കള്‍ അനവധിയാണ്. ഇത് മുൻനിർത്തിയാണ് കഴിഞ്ഞ ദിവസം യാത്രക്കാർക്കായി കൂടുതൽ നിർദ്ദേശങ്ങൾ പങ്കുവച്ചുകൊണ്ട് യുഎഇ എത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുമായ ഒന്നാണ് മറ്റുള്ളവരുടെ ലഗേജ് വാങ്ങാതിരിക്കുക എന്നത്. യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ അജ്ഞാതരില്‍ നിന്നും ലഗേജുകള്‍ സ്വീകരിക്കരുതെന്ന കർശന നിര്‍ദേശമാണ് അധികൃതർ നൽകുന്നത്. ബാഗുകളില്‍ എന്താണെന്ന് അറിയാതെ ലഗേജുകള്‍ സ്വീകരിച്ചാല്‍ കുഴപ്പത്തില്‍ ചെന്ന് ചാടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ്‌സിഎ) അറിയിക്കുകയുണ്ടായി.
'യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാര്‍ അജ്ഞാതരില്‍ നിന്ന് ലഗേജുകളോ ബാഗുകളോ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അവരുടെ ബാഗിനുള്ളില്‍ എന്തെല്ലാമാണ് ഉള്ളതെന്ന് അറിയാതെ കൈമാറരുതെന്നും' അധികൃതർ ആവശ്യപ്പെടുകയുണ്ടായി. അജ്ഞാതരിൽ നിന്നും വാങ്ങുന്ന ലഗേജുകളിൽ എന്താണെന്ന് അറിയാതെ പല കുഴപ്പങ്ങളിൽ ചാടുന്നവർ ഉണ്ട്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അതിന് കാരണം മറ്റൊന്നുമല്ല, മറ്റെല്ലാ രാജ്യങ്ങളെയും പോലെ തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് കൊണ്ടുവരാൻ പാടില്ലാത്ത വസ്തുക്കളെക്കുറിച്ചും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരോധിച്ചിട്ടുള്ള വസ്തുക്കളില്‍ മയക്കുമരുന്നുകള്‍, ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും, നൈലോണ്‍ കൊണ്ടുള്ള മീന്‍ വല, പന്നി വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങള്‍, ആനക്കൊമ്പ്, ചുവന്ന ലൈറ്റുള്ള ലേസര്‍ പെന്‍, വ്യാജ കറന്‍സികള്‍, ആണവ വികിരണമേറ്റ വസ്തുക്കള്‍, മതനിന്ദയുള്ളതോ അശ്ലീലം ഉള്‍ക്കൊള്ളുന്നതോ ആയ പുസ്തകങ്ങളും ചിത്രങ്ങളും, കല്‍ പ്രതിമകള്‍, വെറ്റില ഉള്‍പ്പെടെയുള്ള മുറുക്കാന്‍ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.
അതേസമയം ഇതേക്കുറിച്ചുള്ള അറിവില്ലായ്മ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുകയും പലരുടെയും യാത്ര തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള പ്രത്യേക ബോധവല്‍ക്കരണ വീഡിയോയും എഫ്‌സിഎ പുറത്തിറക്കി. ഇത് അതോറിറ്റിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും www.fca.gov.ae എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
അധികൃതരുടെ അനുമതിയോടു കൂടി മാത്രം കൊണ്ടുവരാനാവുന്ന ചില നിയന്ത്രിത വസ്തുക്കളുണ്ട്. ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളം, കീടനാശിനി, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടക വസ്തുക്കള്‍, പടക്കം, മരുന്ന്, വൈദ്യ ഉപകരണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പുതിയ വാഹനത്തിന്റെ ടയറുകള്‍, വയര്‍ലസ് ഉപകരണങ്ങള്‍, മദ്യം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത രത്‌നം, പുകയിലയില്‍ നിന്നുണ്ടാക്കിയ സിഗരറ്റ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഇവ കൊണ്ടുവരണമെങ്കില്‍ ഓരോ വസ്തുക്കളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
https://www.facebook.com/Malayalivartha