ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്; തൊഴിൽ തട്ടിപ്പിനെതിരെ കരുതിയിരിക്കണം, രേഖകൾ പൂർണമായും ഉറപ്പു വരുത്താതെ തട്ടിപ്പുസംഘത്തിന്റെ മോഹന വാഗ്ദാനങ്ങളിൽ വീഴരുത്, തൊഴിൽ തട്ടിപ്പിന് ഇരയാകുന്നത് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ധാരാളം പേർ
കൊറോണ വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് എത്തിച്ചേർന്നവർ ഒട്ടനവധി പ്രവാസികളാണ്. എന്നാൽ ഇവരെ കാത്തിരിക്കുന്നത് വമ്പൻ ചതിക്കുഴികളാണ്. ഇത്തരം തൊഴിൽ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. കോവിഡ് പ്രതിസന്ധികാലം മുതലെടുത്ത് ഇല്ലാത്ത കമ്പനികളുടെ പേരിൽ തൊഴിൽ വാഗ്ദാനവുമായി തട്ടിപ്പുസംഘം നിരന്തരം രംഗത്തുണ്ട്. രേഖകൾ പൂർണമായും ഉറപ്പു വരുത്താതെ തട്ടിപ്പുസംഘത്തിന്റെ മോഹന വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ നിർദേശിച്ചു.
ഇത്തരത്തിൽ പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി അറിയാൻ കൃത്യമായ സംവിധാനം നിലവിലുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ചുവടെയുള്ള പ്രവാസി ഭാരത സഹായ കേന്ദ്രം മുഖേന തൊഴിൽ വാഗ്ദാനം പരിശോധിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. തൊഴിൽതട്ടിപ്പ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം നടക്കുന്നത്. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പി.ബി.എസ്.കെ ആപ്പിൽ അപ്‌ലോഡ് ചെയ്താൽ മാത്രം മതി. കോൺസുലേറ്റ് അധികൃതർ നിജസ്ഥിതി പരിശോധിച്ച് ഉദ്യോഗാർഥികളെ വിവരം അറിയിക്കുമെന്ന് കോൺസൽ സിദ്ധാർഥ കുമാർ ബറെയ്‌ലി വ്യക്തമാക്കി.
അതേസമയം മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ധാരാളം പേരാണ് തൊഴിൽ തട്ടിപ്പിന് ഇരയാകുന്നത്. ഈ സാഹചര്യത്തിൽ പി.ബി.എസ്.കെ ആപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. തൊഴിൽ തർക്കം, നിയമസഹായം, തൊഴിൽ സംബന്ധമായ മറ്റു വിഷയങ്ങൾ എന്നിവ പരിഹരിക്കാനും പി.ബി.എസ്.കെയിൽ സംവിധാനമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 2,113 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,279 പേർ രോഗമുക്തി നേടുകയും 6 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 4,70,136 ആയി. രോഗമുക്തി നേടിയവർ ആകെ–4,54,600. ആശുപത്രിയിൽ ചികിത്സയിലുള്ളവർ–14,026. ആകെ മരണം–1,510. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha