പരസ്പരം സംഘര്‍ഷത്തിലായിരുന്ന, പല ഷെയ്ഖുമാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന 6 നാടുകൾ ഐക്യത്തോടെ വികസനത്തിലേക്കുള്ള യാത്ര തുടങ്ങി; ഒരു മേഖലകൂടി ചേര്‍ന്നതോടെ 7 എമിറേറ്റുകള്‍ ചേര്‍ന്ന ഇന്നത്തെ യുഎഇ പിറന്നു, ഇന്ത്യക്കാരുടെ രണ്ടാം വീടായ യുഎഇ ഇന്ന് 50ന്റെ നിറവിൽ
യുഎഇയുടെ കരുതൽ തന്നെയാണ് ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് ലോകത്തിന്റെ ഉയരമായി തീർന്നിരിക്കുകയാണ് യുഎഇ. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ നാട്. ചൊവ്വയില്‍ സാന്നിധ്യമറിയിച്ച അഞ്ച് രാജ്യങ്ങളിലൊനന്നായിരിക്കുന്നു. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയ നാടാണ് യുഎഇ. അവസാനിക്കുന്നില്ല, ഇന്ത്യക്കാരുടെ രണ്ടാം വീട്. ഈ നേട്ടങ്ങളിലേക്കെല്ലാമുള്ള യുഎഇയുടെ സഞ്ചാരത്തിന്റെ ടേണിങ് പോയിന്റ് കൃത്യം 50 വര്‍ഷം മുന്‍പായിരുന്നു, അതായത് 1971ന്.
അന്ന് ഷെയ്ഖുമാരുടെ കീഴിലുള്ള 6 മേഖലകള്‍ ചേര്‍ന്ന് ഒരു രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി. പരസ്പരം സംഘര്‍ഷത്തിലായിരുന്ന, പല ഷെയ്ഖുമാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന 6 നാടുകൾ ഐക്യത്തോടെ വികസനത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. തൊട്ടടുത്ത വര്‍ഷം ഒരു മേഖലകൂടി ചേര്‍ന്നതോടെ 7 എമിറേറ്റുകള്‍ ചേര്‍ന്ന ഇന്നത്തെ യുഎഇ പിറവികൊള്ളുകയായിരുന്നു.
എന്നാൽ ഈ മേഖലയെയാകെ ഒരുമിപ്പിച്ചിരുന്ന കണ്ണി ബ്രിട്ടീഷുകാരായിരുന്നു. 1968ല്‍ ബ്രിട്ടിഷുകാര്‍ ഈ പ്രദേശം വിട്ടുപോകാന്‍ തീരുമാനിച്ചതോടെയാണ് ഐക്യത്തിനു വഴിയൊരുങ്ങിയത് തന്നെ. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ പിറക്കുകയായിരുന്നു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും നേതൃത്വത്തിലായിരുന്നു ഈ ചരിത്രപ്പിറവി ഉടലെടുത്തത്.
7 എമിറേറ്റുകളില്‍ ജനസംഖ്യയിലും വിസ്തൃതിയിലും എണ്ണയുല്‍പാദനത്തിലും മുന്നില്‍ അബുദാബി തന്നെയാണ്. സ്വാഭാവികമായും രാജ്യത്തിന്റെ നേതൃത്വവും അബുദാബിക്കായി മാറുകയായിരുന്നു. യുഎഇയുടെ ഭരണകേന്ദ്രമായ സുപ്രീം കൗണ്‍സിലിന്റെ തലവന്‍ അബുദാബിയുടെ ഭരണാധികാരിയാണ്. ദുബായ് ഭരണാധികാരി രണ്ടാമനും. ഓരോ എമിറേറ്റിലേയും ആഭ്യന്തര കാര്യങ്ങള്‍ അതത് ഭരണാധികാരികളുടെ കീഴില്‍ നിലനിര്‍ത്തി, വിദേശകാര്യം പ്രതിരോധം തുടങ്ങിയവ മാത്രം കേന്ദ്രഭരണത്തിന്റെ കീഴിലാക്കുന്ന രീതിയാണ് യുഎഇ പിന്തുടര്‍ന്നത്. നിലവില്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരെല്ലാം അബുദാബിയില്‍ നിന്നുള്ളവരാണ്.
ഇതുകൂടാതെ എണ്ണയില്‍ നിന്നു ലഭിച്ച വരുമാനം ദീര്‍ഘവീക്ഷണത്തോടെ രാജ്യപുരോഗതിക്കായി ഉപയോഗിച്ചതാണ് യുഎഇയുടെ കുതിപ്പിന് കാരണമായി തീർന്നത്. എണ്ണ നിക്ഷേപം കുറഞ്ഞ ദുബായ് എമിറേറ്റ്, ടൂറിസം രംഗത്തെ വികസനത്തിലൂടെ വന്‍ കുതിപ്പ് നടത്തുകയും ചെയ്തു.
എന്നാൽ എണ്ണ വരുമാനത്തിലൂടെ നേടിയ ഈ വരുമാനത്തിന്റെ ശരിയായ ഉപയോഗത്തിന് യുഎഇക്കു മുന്നിലെ തടസ്സം മാനവ വിഭവശേഷിയായിരുന്നു. അങ്ങനെയാണ് ലോകത്തെങ്ങുനിന്നുമുള്ള തൊഴിലാളികളെ മറ്റു ഗള്‍ഫ് രാജ്യങ്ങളെപ്പോലെ യുഎഇയും വരവേൽക്കാൻ ആരംഭിച്ചത്. യുഎഇയെ രൂപപ്പെടുത്തിയതില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ പങ്ക് ചെറുതല്ല. ആ രാജ്യത്തെ ആദ്യ സ്വകാര്യ ആശുപത്രിക്കും സ്‌കൂളിനുമെല്ലാം പിറകില്‍ ഇന്ത്യക്കാർ തന്നെയായിരുന്നു. സാധാരണക്കാരായ തൊഴിലാളികള്‍ മുതല്‍ അതിവിദഗ്ധരായ ഇന്ത്യക്കാര്‍ വരെ 50 വര്‍ഷത്തിനിടെയുണ്ടായ ആ രാജ്യത്തെ കുതിപ്പിനു പിറകിലുണ്ട്.
അതേസമയം ഇന്ന് 200 രാജ്യങ്ങളിൽ നിന്നുള്ളവർ യുഎഇയിൽ ഉണ്ടെന്നാണു പറയപ്പെടുന്നത്. ആയതിനാൽ തന്നെ 200ൽ പരം ഭാഷകളാണ് യുഎഇയിൽ സംസാരിക്കുന്നത്. ഭാഷയുടേയോ വർണത്തിന്റെയോ വ്യത്യാസമില്ലാതെ ആരെയും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് യുഎഇ. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊണ്ടു വന്ന വിവിധ വീസാ പദ്ധതികളിലൂടെ വിദേശികളെ സ്വീകരിക്കുന്നതിൽ കൂടുതൽ ഉദാരമാകുകയും ചെയ്തു യുഎഇ. ഇപ്പോഴിതാ അതിരുകളില്ലാത്തെ ആകാശം പടുത്തുയർത്തിയ യുഎഇ അൻപതിന്റെ നിറവിൽ എത്തി നിൽക്കുകയാണ്.
https://www.facebook.com/Malayalivartha