സന്ദർശന വിസക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഒമാൻ; കൊറോണ വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കടുത്ത തീരുമാനങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ, ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തിൽ വരുന്നത്
കൊറോണ വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കടുത്ത തീരുമാനങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത്. അതിൽ ഏറ്റവും പ്രധാനം എന്നത് ഒമാൻ കൈകൊണ്ട തീരുമാനം തന്നെയാണ്. സന്ദർശന വിസക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുകയുണ്ടായി. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം. ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തിൽ വരുന്നത്. ഒമാനി പൗരന്മാർക്കും റെസിഡൻറ് വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ഇതുകൂടാതെ ഒമാനിൽ നിലവിലുള്ള രാത്രി യാത്രാവിലക്ക് ഏപ്രിൽ എട്ടിന് അവസാനിക്കും. എന്നാൽ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടൽ റമദാൻ ഒന്ന് വരെ തുടരുനാടാണ്. റമദാനിൽ രാത്രി യാത്രാവിലക്ക് പുനരാരംഭിക്കും. രാത്രി ഒമ്പത് മുതൽ പുലർച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക. ഇൗ സമയം വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുകയും വേണം.
അതോടൊപ്പം തന്നെ റമദാനിൽ മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും തറാവീഹ് നമസ്കാരത്തിന് അനുമതിയുണ്ടായിരിക്കില്ല. റമദാനിൽ മസ്ജിദുകളിലും വീടുകളിലും മജ്ലിസുകളിലുമായി സമൂഹ നോമ്പുതുറകൾ അടക്കം ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദനീയമായിരിക്കില്ല.സാമൂഹിക, സാംസ്കാരിക, കായിക പരിപാടികൾക്കും ഇൗ കാലയളവിൽ വിലക്ക് നിലവിലുണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിക്കുകയുണ്ടായി.
അതേസമയം ഒമാനിൽ കോവിഡ് ബാധിച്ച് 31 പേർ കൂടി മരിച്ചു. 3139 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,038 പേർ രോഗമുക്തരായി. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1712 ആയി. ആകെ രോഗ മുക്തരായവരുടെ എണ്ണം 146,677 ആയി ഉയർന്നു. 97 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 590 ആയി. ഇതിൽ 186 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
https://www.facebook.com/Malayalivartha