ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതർ; ഓഫീസുകളുടെ പ്രവര്‍ത്തനശേഷി കുറച്ചു, റസ്റ്ററന്റുകളില്‍ ഡൈനിങ് നിരോധിച്ചു. നഴ്‌സറി സ്‌കൂളുകളും സലൂണുകളും അടയ്ക്കും, പുതിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍
കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഓഫീസുകളുടെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയുണ്ടായി. റസ്റ്ററന്റുകളില്‍ ഡൈനിങ് നിരോധിച്ചു. നഴ്‌സറി സ്‌കൂളുകളും സലൂണുകളും അടയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ നിലവിലെ യാത്രാ, പ്രവേശന നയങ്ങള്‍ തുടരും.
നിയന്ത്രണങ്ങളും നിർദേശങ്ങളും ഇപ്രകാരം;
∙വീടിന് പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക്, ശാരീരിക അകലം കൃത്യമായി പാലിക്കൽ, ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ച തുടങ്ങിയ വ്യവസ്ഥകള്‍ തുടരുന്നതാണ്.
∙സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ശതമാനം പേര്‍ ഓഫിസിലും 50 ശതമാനം പേര്‍ വീട്ടിലിരുന്നും ജോലി ചെയ്യണം. സൈന്യം, സുരക്ഷ, ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. ഓഫിസ് യോഗങ്ങള്‍ വെര്‍ച്വല്‍ വേദികളില്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ മാത്രം പരമാവധി അഞ്ചു പേര്‍ മാത്രമുള്ള യോഗം ചേരാവുന്നതാണ്.
∙പള്ളികളില്‍ ദിവസേനയുള്ള പ്രാര്‍ഥനകളും വെള്ളിയാഴ്ചകളിലെ ജുമാ നമസ്‌കാരവും തുടരുന്നതാണ്. പള്ളികളിലെത്തുന്നവര്‍ കോവിഡ് മുന്‍കരുതല്‍ പാലിച്ചിരിക്കണം. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. ശുചിമുറികളും അംഗശുദ്ധി വരുത്തുന്ന ഇടങ്ങളും അടഞ്ഞു തന്നെ കിടക്കും. റമസാനില്‍ തറാവീഹ് പ്രാര്‍ത്ഥന വിശ്വാസികള്‍ വീടുകളില്‍ നിര്‍വഹിക്കണം.
∙സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തര സേവനങ്ങള്‍ മാത്രം. സാധ്യമായ ഏതാനും ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടരാവുന്നതാണ്.
∙വീടുകളിലും മജ്‌ലിസുകളിലും അടച്ചിട്ട സ്ഥലങ്ങളിലുമുള്ള ഒത്തുചേരലുകള്‍ നിരോധിക്കുകയുണ്ടായി. അതേസമയം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പരമാവധി അഞ്ചു പേര്‍ക്ക് പൊതുസ്ഥലത്ത് ഒത്തുകൂടാൻ സാധിക്കും. ശൈത്യകാല ക്യാംപുകളില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളു.
∙കൂടാതെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികളില്‍ വിവാഹങ്ങള്‍ പാടില്ല.
∙ദോഹ മെട്രോ സര്‍വീസ് 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതാണ്. കര്‍വ ബസുകളുടെ പ്രവര്‍ത്തനവും 20 ശതമാനം ശേഷിയിലാകും പ്രവർത്തനം ഉണ്ടാകുക. ചില റൂട്ടുകളിലെ സര്‍വീസ് നിര്‍ത്തിവെയ്ക്കും. എന്നാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ, കര്‍വ ബസുകള്‍ സര്‍വീസ് നടത്തില്ല. പുകവലിക്ക് അനുവദിച്ചിരുന്ന സ്ഥലങ്ങള്‍ അടയ്ക്കും. മെട്രോ സ്‌റ്റേഷനുകളിലും യാത്രയിലും ഭക്ഷണപാനീയങ്ങള്‍ അനുവദിക്കില്ല.
∙വാഹനങ്ങളില്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരില്‍ കൂടാന്‍ പാടില്ല. കമ്പനി തൊഴിലാളികളെ കൊണ്ടു പോകുന്ന ബസുകളില്‍ സീറ്റിന്റെ പകുതി എണ്ണം ആളുകള്‍ മാത്രമേ പാടുള്ളു. കോവിഡ് മുന്‍കരുതല്‍ പാലിച്ചു വേണം യാത്ര.
∙റസ്റ്ററന്റുകളിലും കഫേകളിലും ഡൈനിങ് നിരോധിച്ചു. പാഴ്‌സലുകള്‍ക്കും ഡെലിവറികള്‍ക്കും മാത്രം അനുമതി നൽകും.
∙ഷോപ്പിങ് മാളുകളുടെ ശേഷി 30 ശതമാനമാക്കി കുറച്ചു. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല. മാളുകളിലെ പ്രാര്‍ഥനാ മുറികള്‍, വസ്ത്രം മാറുന്ന മുറികള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. റസ്റ്ററന്റുകള്‍ക്ക് ഡെലിവറി സേവനങ്ങളും പാഴ്‌സലുകള്‍ക്കും അനുമതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha