സൗദി അറേബ്യ വീണ്ടും കനത്ത ജാഗ്രതയിൽ; സൗദിയിൽ പുതിയ കോവിഡ് രോഗികളിൽ പകുതിയോളം പേർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം, എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്‍മെന്‍റില്ലാതെ തന്നെ വാക്‌സിൻ നൽകുവാൻ നിർദ്ദേശം
ഗൾഫ് രാഷ്ട്രങ്ങളിൽ രണ്ടാം വ്യാപനത്തിന്റെ സൂചന നൽകിക്കൊണ്ട് കൊറോണ വൈറസ് ബാധ ഉയരുകയാണ്. ഖത്തർ ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിൽ രണ്ടാം വരവിന്റെ പകുതിയിൽ നിൽക്കുകയാണ്. എന്നാൽ സൗദിയിൽ പുതിയ കോവിഡ് രോഗികളിൽ പകുതിയോളം പേർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്‍മെന്‍റില്ലാതെ തന്നെ വാക്‌സിൻ നൽകുവാനും മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുകയോയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പുതിയ കേസുകളും 540 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽത്തന്നെയും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന് രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും രോഗമുക്തിയിൽ നേരിയ വർധന റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഇത് വരെ 3,96,758 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 3,82,198 പേർക്കും ഭേദമായി. കഴിഞ്ഞ ദിവസത്തേതിന്‍റെ തുടർച്ചായി ഇന്നും 9 പേർ മരിച്ചു. ഇതോടെ മരണ സംഖ്യ 6,737 ആയി ഉയർന്നു.
രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം ഉയർന്ന് 7,823 ലെത്തി. സൗദിയിൽ പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നതിൽ 44 ശതമാനത്തോളം പേർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറുപത് വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്റ് ഇല്ലാതെ തന്നെ വാക്‌സിൻ നൽകണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യത്ത് വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നുണ്ട്. ഇത് വരെ അറുപത് ലക്ഷത്തോളം ഡോസ് വാക്‌സിൻ വിതരണം ചെയ്തു.
അതേസമയം റമദാനെ സ്വീകരിക്കുന്നതിനായി മക്കയിലും മദീനയിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. അനുമതിപത്രമില്ലാതെ മക്കയിലെ ഹറം പള്ളിയിലെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് വാക്‌സിനെടുക്കാത്തവർക്ക് മദീനയിലെ മസ്ജിദുന്നബവിയിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
പെർമിറ്റില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും, നമസ്‌കരിക്കാൻ എത്തുന്നവർക്ക് 1,000 റിയാലുമാണ് പിഴ ചുമത്തുകയെന്ന് അധികൃതർ അറിയിച്ചു. കോവിഡ് അവസാനിച്ച് ജനജീവിതം സാധാരണ നിലയിലെത്തുന്നത് വരെ ഈ സ്ഥിതി തുടരുന്നതാണ്. ഇഅ്തമർനാ, തവക്കൽനാ ആപ്പ് വഴിയാണ് ഹറമുകളിൽ പ്രവേശിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്നത്. കോവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവർക്കും, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവർക്കും, ആറ് മാസത്തിനിടെ കോവിഡ് ഭേദമായവർക്കും മാത്രമേ അനുമതി ലഭിക്കൂ.
https://www.facebook.com/Malayalivartha