യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ദേശീയപാതയോരത്തെ ചതുപ്പുനിലത്ത് ഇടിച്ചിറങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തകരായത് കുറ്റിക്കാട്ടുവീട്ടില്‍ രാജേഷ് ഖന്നയും ഭാര്യ വിജിയും, സിവിൽ പോലീസ് ഓഫീസറായ വിജി നിന്ന വേഷത്തില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടി, പോലീസ് ജീപ്പിൽ നേരെ ആശുപത്രിയിലേക്ക്, ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവിച്ചത്....
ഹെലികോപ്ടര്‍ വീണതിനു പിന്നാലെ ഓടിയെത്തിയവര്‍ക്ക് അതിലുള്ളത് ശതകോടീശ്വരനായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും കുടുംബവും ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ നാട്ടിക ഗ്രാമവാസികള്‍ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അദ്ദേഹവും ഒപ്പമുണ്ടായിരുന്നവരും രക്ഷപെട്ടു എന്നറിഞ്ഞതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.
അതിസാഹസികമായാണ് ആഴമുള്ള ചതുപ്പിലൂടെ ഓടി ഹെലികോപ്ടറിന് അടുത്ത് അവര്‍ എത്തിയത്. അതിന് ശേഷം വിശ്രമമില്ലാതെ രക്ഷപ്പെടുത്തലിലേക്ക് കടന്നു. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചു വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) പരിശോധിച്ചു വരുകയാണ്.
ഹെലികോപ്റ്ററിന്റെ സര്‍വീസ് ചുമതലയുള്ള ഒഎസ്‌എസ് എയര്‍ മാനേജ്‌മെന്റ് കമ്പനിയിലെ എന്‍ജിനീയര്‍മാരും പരിശോധന നടത്തും. മഴയല്ല, സാങ്കേതിക തകരാര്‍ മൂലമാണു കോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്നതെന്നാണു പ്രാഥമിക നിഗമനമെന്നു കമ്പനി ചീഫ് എന്‍ജിനീയര്‍ ജെ.പി. പാണ്ഡെ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട കോപ്റ്ററിന്റെ എന്‍ജിനില്‍ ഉള്‍പ്പടെ വെള്ളം കയറിയിട്ടുണ്ടാകും. അറ്റകുറ്റപ്പണിക്കായി ആദ്യം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു കൊണ്ടുപോകും. അതിനായി വിവിധ ഭാഗങ്ങളായി അഴിച്ചെടുക്കണം. 6 മാസത്തിനകം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണു കണക്കുകൂട്ടല്‍.
എന്നാൽ രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയ ആത്മവിശ്വാസമാണ് യൂസഫലിക്കും ഭാര്യയ്ക്കും ആദ്യം മാനസിക ധൈര്യം നല്‍കിയത് തന്നെ. പിന്നാലെ എല്ലാം ഒകെയാണെന്ന സന്ദേശം അവര്‍ നല്‍കി. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ദേശീയപാതയോരത്തെ ചതുപ്പുനിലത്ത് ഇടിച്ചിറങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തകരായത് കുറ്റിക്കാട്ടുവീട്ടില്‍ രാജേഷ് ഖന്നയും ഭാര്യ വിജിയുമാണ്. ഇവരുടെ വീട്ടില്‍നിന്ന് വെറും 10 മീറ്റര്‍ മാറിയാണ് കോപ്റ്റര്‍ ഇറക്കിയിരുന്നത്. അതിവേഗം തന്നെ ഇവര്‍ ഹെലികോപ്ടറില്‍ ആരെന്ന് അറിയാതെ രക്ഷാപ്രവര്‍ത്തനത്തി്ന് ഇറങ്ങുകയാണ് ചെയ്തത്.
പിന്നാലെ കോപ്റ്ററില്‍നിന്നു രക്ഷപ്പെടുത്തിയവരെ വീട്ടുമുറ്റത്തിരുത്തി. വനിതാ സിവില്‍ പൊലീസ് ഓഫിസറാണ് വിജി. ഓടിയെത്തിയപ്പോള്‍ എങ്ങനെയും അവരെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു ചിന്തയെന്നു രാജേഷ് പറയുന്നു. ചതുപ്പിലൂടെ മുട്ടറ്റം വെള്ളത്തിലും പിന്നെ പുല്ലിനിടയിലൂടെയും നീങ്ങിയായിരുന്നു രക്ഷാപ്രവർത്തനം. കോപ്റ്ററിലെ യാത്രക്കാര്‍ പിപിഇ കിറ്റ് ധരിച്ചിരുന്നു. വീട്ടുമുറ്റത്തെത്തിയപ്പോള്‍ വിജി കസേര ഇട്ടുകൊടുത്തു. നടുവേദന ഉള്ളതിനാല്‍ ഇരിക്കാന്‍ പറ്റുന്നില്ലെന്ന് യൂസഫലി പറഞ്ഞു. ചേച്ചി ഇരിക്ക് എന്നു പറഞ്ഞ് യൂസഫലിയുടെ ഭാര്യയെ വിജി കസേരയില്‍ ഇരുത്തി. കുടിക്കാന്‍ വെള്ളം വേണോ എന്നു ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി.
അതേസമയം മഴയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കണ്ടിരുന്നില്ല. വിജി നിന്ന വേഷത്തില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്നു വിവരം പറയുകയും ചെയ്തു. പ്രസവാവധിയിലായിരുന്ന വിജിയെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥലം മാറിയെത്തിയ പൊലീസുകാര്‍ക്ക് ആദ്യം മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. തൊട്ടടുത്തായിട്ടും കോപ്റ്റര്‍ വീണ ശബ്ദം മഴ കാരണം സ്റ്റേഷനിലും കേട്ടിരുന്നില്ല. വിജയെ പരിചയമുള്ള പൊലീസുകാരന്‍ കണ്ടത് നിര്‍ണ്ണായകമായി മാറുകയായിരുന്നു. പൊലീസ് ഉടന്‍ ജീപ്പിറക്കി വിജിയുടെ വീട്ടിലെത്തി. യൂസഫലിയെയും ഭാര്യയെയും ജീപ്പില്‍ കയറ്റി. നേരെ ലേക്ഷോര്‍ ആശുപത്രിയിലേക്ക്. തൊട്ടു പിന്നാലെ മറ്റൊരു കാറെത്തി. അതില്‍ മറ്റുള്ളവരും കയറി. അതിനു ശേഷമാണ് യൂസഫലിയുടെ സ്ഥിരം വാഹനം എത്തിയത്. അതിന് മുമ്ബ് അവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha