കേരളത്തിൽ ആശങ്ക ഉയരുന്നു; മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു, ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾ ആശങ്കയിൽ, മെയ് 17 മുതൽ സൗദി വിലക്ക് മാറ്റുമെന്ന പ്രഖ്യാപനം നടത്തി

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഒരു ലോക്ക്ഡൗൺ താങ്ങാൻ സാധിക്കാത്ത പ്രവാസികൾക്ക് ഇത് തികച്ചും തിരിച്ചടി തന്നെയാണ്. ജോലി നഷ്ടപ്പെടുമെന്നതും വിസാ കാലാവധി കഴിയുന്ന ഭീഷണിയും നിലനിൽക്കെ എങ്ങനെയെങ്കിലും ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുകയാണ് പ്രവാസികൾ. ഈ സാഹചര്യത്തിലാണ് മെയ് 8 മുതല്‍ 16ാം തിയ്യതി വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം കൈകൊണ്ടത്. നേരത്തെ തന്നെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം വിവിധ തലങ്ങളില്‍ നിന്നും ഉയർന്നിരുന്നു. മിനി ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിന് ഫലപ്രദമാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക തലത്തില്‍ വിലയിരുത്തലുണ്ടായിരുന്നു.
കാരണം ഇന്നലെ 40000 ത്തിന് മുകളിലായിരുന്നു സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം എന്നത്. തികച്ചും സങ്കീർണമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. രോഗവ്യാപനം മൂലം ആശുപത്രികളില്‍ ഓക്‌സിജന്‍, വെന്റിലേറ്റര്‍ തികയുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കൊവിഡ് മരണങ്ങള്‍ മൂലം സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്. തിരുവനന്തപുരം ശാന്തി കവാടത്തില്‍ നാളെ വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.
ഇലക്ട്രിക്, ഗ്യാസ് ശ്മാശനങ്ങളിലായി പരമാവധി 24 പേരെ ഒരു ദിവസം ശാന്തി കവാടത്തില്‍ സംസ്‌കരിക്കാം. കൊവിഡ് ബാധിച്ചവരെ മാത്രമാണ് നിലവില്‍ ഇവിടെ സംസ്‌കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍ തികയാത്ത അവസ്ഥയാണ്. മാറനെല്ലൂര്‍ പഞ്ചായത്ത് ശ്മശാനത്തിലും സമാന സ്ഥിതിയാണ്. ഒന്നോ രണ്ടോ ദിവസം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ വെക്കാനും നിലവില്‍ തടസ്സമുണ്ട്. പലയിടത്തും മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുകയാണ്.
ഈ ഒരു സാഹചര്യത്തിൽ ഏറെ പ്രയാസത്തി കഴിയുന്നത് പ്രവാസികൾ തന്നെയാണ്. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതുവഴികൾ തേടുകയാണ് പ്രവാസികൾ. ഈ ഒരു സാഹചര്യത്തിലാണ് കേരളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 17 മുതൽ സൗദി വിലക്ക് മാറ്റുമെന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ മെയ് 16ന് ലോക്ക്ഡൗൺ അവസാനിക്കുമെങ്കിലും വീണ്ടും വിലക്ക് നീട്ടുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.
ഇതുകൂടാതെ എയർ ഇന്ത്യ എക്സ്പ്രസിന് മേയ് 31 വരെ ടിക്കറ്റ് ലഭ്യമല്ല. ഗൾഫ് എയറിന് മേയ് 24ന് കോഴിക്കോട് നിന്ന് ടിക്കറ്റുണ്ടെങ്കിലും 375 ദീനാറാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ചെറിയ പെരുന്നാൾ കഴിഞ്ഞ് ബഹ്റൈനിലേക്ക് മടങ്ങാനിരിക്കുന്നവർ ടിക്കറ്റ് കിട്ടാത്ത പ്രയാസത്തിലാണ്. നേരത്തെ യു.എ.ഇ വഴി വിമാന സർവിസ് ഉണ്ടായിരുന്നതിനാൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വരാൻ കഴിയുമായിരുന്നു. എന്നാൽ, ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ, യു.എ.ഇ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുക്കയാണ്. ഇതൊക്കെയും പ്രവാസികളെ ഏറെ സങ്കീര്ണതകളിലേക്ക് നയിക്കുകയാണ്.
https://www.facebook.com/Malayalivartha

























