വിലക്കിന് പിന്നാലെ കേരളത്തിൽ നിന്ന് ആദ്യവിമാനം യുഎഇയിലേക്ക് പറന്നു; മുടക്കേണ്ടിവന്നത് കേട്ടാൽ കണ്ണ് തള്ളും! യുഎഇയുടെ വിലക്ക് ഇവർക്ക് ബാധകമല്ല, കൊച്ചിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ദുബൈ അൽമക്തൂം വിമാനത്താവളത്തിൽ എത്തിച്ചേർന്നു

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രവാസികളെ ഏവരെയും തീർത്തും ആശങ്കയിലാക്കിയാണ് യുഎഇ അപ്രതീക്ഷിത വിമാനവിലക്ക് പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ ആയിരങ്ങളാണ് നാട്ടിൽ കുടുങ്ങിയത്. നിലവിലെ കോവിഡ് വ്യാപനം ഗണ്യമായി കുറയാതെ യാത്രാവിലക്ക് പിൻവലിക്കാൻ യു.എഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തയാറാകില്ല എന്ന സാഹചര്യവും മുൻനിർത്തി മറ്റുവഴികൾ തേടുകയാണ് പ്രവാസികൾ. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
യാത്രാവിലക്ക് നിലവിൽ വന്ന ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ സ്വകാര്യ വിമാനം യു എ ഇയിലെത്തിയിരിക്കുകയാണ്. പാലക്കാട് സ്വദേശിയായ വ്യവസായി പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരുമാണ് കൊച്ചിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ദുബൈ അൽമക്തൂം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. 40 ലക്ഷത്തോളം രൂപയാണ് യാത്രാചെലവ് എന്നത്. യാത്രാ വിലക്കുണ്ടെങ്കിലും ഇന്ത്യക്കാർക്ക് സ്വകാര്യവിമാനങ്ങളിൽ യു.എ.ഇയിൽ എത്താൻ തടസമില്ല എന്നതാണ് ഇതിലൂടെ അറിയുവാൻ സാധിക്കുന്നത്. ദുബൈ സിവിൽ ഏവിയേഷെൻറയും ഇന്ത്യൻ അധികൃതരുടെയും അനുമതി വേണമെന്ന നിബന്ധന മാത്രമാണ് ഉള്ളത്. ഈ സൗകര്യം ഉപയോഗിച്ചാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 13 പേർ ദുബൈയിലേക്ക് യാത്ര തിരിച്ചത്. വിലക്ക് നിലവിൽ വരുന്നതിന് മുമ്പ് മകളുടെ വിവാഹത്തിനായാണ് പിഡി ശ്യാമളനും കുടുംബവും ജീവനക്കാരും നാട്ടിലെത്തിച്ചേർന്നത്.
ഇതിനുപിന്നാലെ ഏപ്രിൽ 25ന് മടങ്ങിവരാനായിരുന്നു പദ്ധതി. എന്നാൽ, പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്രാ വിലക്ക് നിലവിൽ വന്നു. യു.എ.ഇ കേന്ദ്രീകരിച്ചുള്ള ബിസിനസായതിനാൽ മടങ്ങിയെത്തേണ്ട അത്യാവശ്യങ്ങളും ഇവർക്കുണ്ടായിരുന്നു. ശ്യാമളൻ, ഭാര്യ, കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ മകൾ അഞ്ജു, മരുമകൻ ശിവ പ്രസാദ്, ഇദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കൾ എന്നിവർ യാത്രക്കാരായുണ്ടായിരുന്നു. നാട്ടിൽ നിന്ന് കോവിഡ് ടെസ്റ്റ് യു എ ഇയിൽ പത്തുദിവസത്തെ ഹോം ക്വാറന്റയിൻ തുടങ്ങിയ നിബന്ധനകൾ ഇവർ പാലിക്കണം. കൂടുതൽ സ്വകാര്യ വിമാനങ്ങൾ അടുത്തദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലെത്തുമെന്ന് ട്രാവൽരംഗത്ത് പ്രവർത്തിക്കുന്ന അഫി അഹമ്മദ് ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യയിൽ കോവിഡ് വ്യാപനം തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾ പ്രവാസികൾക്ക് ആശങ്കയേറ്റുന്നു. നിലവിലെ കോവിഡ് വ്യാപനം ഗണ്യമായി കുറയാതെ യാത്രാവിലക്ക് പിൻവലിക്കാൻ യു.എഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തയാറാകില്ല എന്നതാണ് ഏവരെയും ആശങ്കയിലാഴ്ത്തുന്നത്. ഖത്തറും ബഹ്റൈനും ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്താത്തത് മാത്രമാണ് പ്രവാസികൾക്ക് ഇപ്പോൾ ഏക ആശ്വാസം. ഇപ്പോൾ പ്രഖ്യാപിച്ച അനിശ്ചിത കാല വിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ സാധിക്കില്ല. ഇതുകൂടാതെ യു.എഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ വിലക്കില്ലെങ്കിലും പല പ്രവാസികളും യാത്ര മാറ്റിവെക്കുകയാണ്. ഇതുകാരണം പെരുന്നാൾ സീസൺ ആയിട്ടും ആയിരം ദിർഹത്തിനും ചുവടെ മാത്രമാണ് നാട്ടിലേക്കുള്ള നിരക്ക്.
https://www.facebook.com/Malayalivartha


























