ഇന്ത്യയ്ക്ക് നിലയ്ക്കാത്ത സഹായവുമായി ഗൾഫ് രാഷ്ട്രങ്ങൾ; 40 മെട്രിക് ടൺ ഓക്സിജൻ കൂടി ഇന്ത്യയിലേക്ക്, ഖത്തറിന്റെ ദോഹയിലെ ഫ്രഞ്ച് എംബസിയുടെയും നേതൃത്വത്തിൽ നിലയ്ക്കാത്ത സഹായം, പ്രവാസലോകത്തെ പടുത്തുയർത്തിയ പ്രവാസികളോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ

കൊറോണ വ്യാപനം മൂലം ദുരിതത്തിലായ ഇന്ത്യയ്ക്ക് ഗൾഫ് രാഷ്ട്രങ്ങളുടെ നിലയ്ക്കാത്ത സഹായം. പ്രവാസലോകത്തെ പടുത്തുയർത്തിയ പ്രവാസികളോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇന്ത്യയുടെ അവസ്ഥ കണ്ട് ആദ്യം സഹായം എത്തിച്ചതും ഗൾഫ് രാഷ്ട്രങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യക്ക് ഖത്തറിൽനിന്നുള്ള കോവിഡ് സഹായം തുടരുകയാണ്.
40 മെട്രിക് ടൺ ഓക്സിജൻ കൂടി ഖത്തറിന്റെ ദോഹയിലെ ഫ്രഞ്ച് എംബസിയുടെയും നേതൃത്വത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തർകാഷ് കപ്പലിൽ രണ്ട് ക്രയോജനിക് ടാങ്കറുകൾ കയറ്റുന്ന ജോലികൾ വെള്ളിയാഴ്ച തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യയിലേക്ക് ഓക്സിജൻ കൊണ്ടുപോകുന്നത്.
ഇതുകൂടാതെ ക്രയോജനിക് ടാങ്കറുകൾ ഫ്രാൻസ് സർക്കാറാണ് നൽകിയിരിക്കുന്നത്. ഓക്സിജൻ നൽകിയതാകട്ടെ, ഖത്തർ പെട്രോളിയത്തിെൻറ അനുബന്ധ കമ്പനിയായ 'ഗസാൽ' ആണ്. കഴിഞ്ഞ വ്യാഴാഴ്ച ഐ.എൻ.എസ് ത്രികാന്ത് കപ്പലിൽ 40 മെട്രിക് ടണ്‍ ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ആഴ്ച മൂന്നു വിമാനങ്ങളിൽ 300 ടൺ സഹായവസ്തുക്കൾ ഖത്തർ എയർവേസ് സൗജന്യമായി എത്തിച്ചിരുന്നു.
മേയ് രണ്ടിന് മെഡിക്കൽ വസ്തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐ.എൻ.എസ് കൊല്‍ക്കത്തയും എത്തിയിരുന്നു. എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ശേഖരിച്ച സഹായങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. മെഡിക്കൽ വസ്തുക്കൾ സ്വരൂപിക്കാൻ ഖത്തർ എയർവേസും ഗൾഫ് വെയർ ഹൗസിങ് കമ്പനിയും(ജി.ഡബ്ല്യു.സി) തുടങ്ങിയ സംയുക്ത പദ്ധതിയും നടക്കുന്നുണ്ട്. ആകെ 1200 മെട്രിക് ടൺ ഓക്സിജൻ ഖത്തറിൽനിന്ന് ഇന്ത്യയിലെത്തിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചിരുന്നു. ഇന്ത്യക്കായി കോവിഡ് സഹായം എത്തിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു.
അതേസമയം കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി ഇന്ത്യക്ക് ഐക്യദാർഢ്യവുമായി കൂടുതൽ ഗൾഫ് രാജ്യങ്ങൾ രംഗത്ത് എത്തുകയുണ്ടായി. ബഹ്‌റൈനാണ് ഏറ്റവുമൊടുവിൽ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്. ഇന്ത്യക്ക് ഓക്‌സിജനും വൈദ്യസഹായങ്ങളും ലഭ്യമാക്കാൻ ബഹ്‌റൈൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലെ കോവിഡ് മരണങ്ങളിൽ ബഹ്‌റൈൻ മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തുകയും അനുശോചനവും അറിയിക്കുകയും ചെയ്തു. കുവൈറ്റും, യുഎഇയും നേരത്തെ തന്നെ ഇന്ത്യയ്ക്ക് ആവശ്യസഹായങ്ങൾ എത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha

























