ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് സൗദി അറേബ്യ;ആരോഗ്യ സഹകരണം, മനുഷ്യജീവിതം സംരക്ഷിക്കൽ, മഹാമാരിക്കെതിരെ പ്രതിരോധം വളർത്തുക എന്നിവയാണ് തങ്ങളുടെ ശ്രദ്ധേയമായ ബന്ധങ്ങളുടെ പ്രധാന വശങ്ങൾ, എന്നും ഇന്ത്യയോടൊപ്പം

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ദുരിതം അനുഭവിക്കുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി നിരവധി രാഷ്ട്രങ്ങളാണ് എത്തിയത്. എന്നാൽ ഇതിൽ ആദ്യം ഇന്ത്യയ്ക്കായി ഓടിയെത്തിയത് ഗൾഫ് രാഷ്ട്രങ്ങളാണ്. ഇപ്പോഴും നിലയ്ക്കാത്ത സഹായങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. കുവൈറ്റ്, യുഎഇ, ഖത്തർ,ബഹ്‌റൈൻ എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യയെ ചേർത്തുപിടിച്ചത്.
ഇപ്പോഴിതാ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സൗദി അറേബ്യ അറിയിച്ചിരിക്കുകയാണ്. ന്യൂഡൽഹിയിലെ സൗദി അറേബ്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളോട് പ്രതികരിക്കാൻ ഈ ദുഷ്‌കരമായ വേളയിൽ സൗദി അറേബ്യ ഇന്ത്യയുമായി ഐക്യദാർഢ്യം പുലർത്തുന്നുവെന്ന് എംബസിയിൽ നിന്നുള്ള പ്രസ്താവനയിൽ വ്യകതമാക്കുന്നു.
ആരോഗ്യ സഹകരണം, മനുഷ്യജീവിതം സംരക്ഷിക്കൽ, മഹാമാരിക്കെതിരെ പ്രതിരോധം വളർത്തുക എന്നിവയാണ് തങ്ങളുടെ ശ്രദ്ധേയമായ ബന്ധങ്ങളുടെ പ്രധാന വശങ്ങൾ . പതിറ്റാണ്ടുകളുടെ സഹകരണവും സൗഹൃദവും വളർത്തിയെടുത്തതിലൂടെ ഞങ്ങൾ ഇന്ത്യയിലെ സഹോദരീസഹോദരന്മാർക്കൊപ്പം നിൽക്കുന്നു, ഈ പ്രതിസന്ധിയിൽ നിന്ന് അവർ കൂടുതൽ ശക്തരാകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു- എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുകയും അവ ഇന്ത്യൻ ആരോഗ്യ മേഖലയെ ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് സൗദി മിഷന്‍റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. ഇതുകൂടാതെ ഏപ്രിൽ 26 ന് യൂറോപ്യൻ യൂനിയൻ, യു.കെ, അമേരിക്ക എന്നിവരോടൊപ്പം ചേർന്ന് സൗദി അറേബ്യ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. കോവിഡ് കേസുകളിൽ അഭൂതപൂർവമായ കുതിച്ചുചാട്ടമുണ്ടാവുകയും ഇന്ത്യയിൽ ഓക്സിജൻ ലഭ്യത കുറവാകുകയും ചെയ്തപ്പോൾ സൗദി അറേബ്യ 80 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്തു. അദാനി ഗ്രൂപ്പും ലിൻഡെ കമ്പനിയുമായും സഹകരിച്ചാണ് ഇതിന്‍റെ വിതരണ കയറ്റുമതി നടത്തിയതെന്നും സൗദി എംബസി പ്രസ്താവനയിൽ എടുത്തുപറഞ്ഞു.
https://www.facebook.com/Malayalivartha

























