നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി യുഎഇ; മേയ് 12 ബുധനാഴ്‍ച രാത്രി 11.59 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ, ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും നിയന്ത്രണം, യാത്രാ വിലക്കിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി ഉത്തരവ് പുറപ്പെടുവിച്ചു
ഇന്ത്യയിൽ കോവിഡ് വ്യാപനം തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾ പ്രവാസികൾക്ക് ഏറെ ആശങ്കയാകുന്നു. നിലവിലെ കോവിഡ് വ്യാപനം ഗണ്യമായി കുറയാതെ യാത്രാവിലക്ക് പിൻവലിക്കാൻ യു.എഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തയാറാകില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. നിലവിൽ ഖത്തറും ബഹ്റൈനും ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്താത്തത് മാത്രമാണ് പ്രവാസികൾക്ക് ഇപ്പോൾ ഏക ആശ്വാസം.
എന്നാൽ യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ച അനിശ്ചിത കാല വിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ല. ഈ സാഹചര്യത്തിലാണ് പ്രവാസികൾ ട്രാൻസിറ്റ് യാത്രയിലൂടെ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണ്. എന്നാൽ യുഎഇ ആ വഴികളും അടയ്ക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് യുഎഇ. ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോൾ പുതിയതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 12 ബുധനാഴ്‍ച രാത്രി 11.59 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രവാസികൾക്ക് ചെറിയ ആശ്വാസമായി തീർന്നിരുന്ന വഴികളാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരത്തെ തന്നെ യുഎഇ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂടി വിലക്ക് ബാധകമാക്കുന്നത്. ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്‍ഗോ ഫ്ലൈറ്റുകള്‍ തടസമില്ലാതെ സര്‍വീസ് നടത്തുന്നതായിരിക്കും. യാത്രാ വിലക്കിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി (എന്‍.സി.ഇ.എം.എ) അറിയിപ്പ് പുറപ്പെടുവിക്കുകയുണ്ടായി.
യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, വ്യവസായികളുടെ ജെറ്റ് വിമാനങ്ങള്‍ എന്നിവയ്‍ക്ക് ഈ വിലക്ക് ബാധകമല്ല. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ യാത്രാ പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കിയിരിക്കണം. യുഎഇയിലെത്തിയ ശേഷം പരിശോധന ആവര്‍ത്തിക്കുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. യുഎഇയിലെത്തിയ ശേഷം നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധന നടത്തിയിരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.
ഇതുകൂടാതെ കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങാകാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് രംഗത്ത് എത്തുകയുണ്ടായി. സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന സഹായങ്ങള്‍ സൗജന്യമായി ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് എത്തിക്കുമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. ഇതിനായി ദുബൈയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ ഹ്യുമാനിറ്റേറിയന്‍ എയര്‍ബ്രിഡ്ജ് പദ്ധതി തുടങ്ങി.
ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയുമായി(ഐഎച്ച്‌സി)സഹകരിച്ചാണ് എയര്‍ബ്രിഡ്ജ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യവിമാനം ഞായറാഴ്ച രാവിലെ ദുബൈയില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ 12 ടണ്‍ ടെന്‍റ് നിര്‍മ്മാണ സാമഗ്രികളാണ് ദില്ലിയിലെത്തിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളെത്തും. കഴിഞ്ഞ ആഴ്ചകളിലും എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും അയച്ചിരുന്നു.
https://www.facebook.com/Malayalivartha