കുവൈറ്റില്‍ രണ്ടു മാസത്തിലേറെയായി തുടരുന്ന രാത്രികാല കര്‍ഫ്യൂവിന് വിരാമം; ഒന്നാം പെരുന്നാള്‍ ദിവസം മുതല്‍ അത് സംഭവിക്കും, രാജ്യത്തെ റസ്റ്റൊറന്റുകളും കഫേകളും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാനും അനുമതി
കുവൈറ്റില്‍ രണ്ടു മാസത്തിലേറെയായി തുടരുന്ന രാത്രികാല കര്‍ഫ്യൂവിന് വിരാമം കുറിക്കുകയാണ്. ഒന്നാം പെരുന്നാള്‍ ദിവസം മുതല്‍ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് താരതമ്യേന കുറഞ്ഞുവരികയും വാക്സിന്‍ വിതരണം നല്ല രീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലുള്ള കര്‍ഫ്യൂ പിന്‍വലിക്കാന്‍ കുവൈറ്റിലെ കൊറോണ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം കൈകൊണ്ടത്. ഇതിനുപിന്നാലെ രാത്രികാല കര്‍ഫ്യൂ മൂലം ദുരിതത്തിലായ പ്രവാസികൾക്ക് ഏറെ ആശ്വാസമാകുകയാണ് തീരുമാനം.
രാജ്യത്തെ റസ്റ്റൊറന്റുകളും കഫേകളും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നൽകി. പക്ഷെ ഇവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുവാദമില്ല. മറിച്ച് പാര്‍സല്‍, ടെയ്ക്ക് എവേ, ഹോം ഡെലിവറി സംവിധാനം തുടരുന്നതാണ്. വാക്സിന്‍ കുത്തിവയ്പ്പ് എടുത്തവര്‍ക്ക് കഫേകളിലും റസ്റ്റൊറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും മന്ത്രിസഭ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കിയ ശേഷം മാത്രമേ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം അനുവദിക്കുകയുള്ളൂ.
എന്നാൽ രാജ്യത്തെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും റെസ്റ്റൊറന്റുകള്‍, കഫേകള്‍, ഫാര്‍മസികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സപ്ലൈ സ്റ്റോറുകള്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ അഞ്ചു മണി വരെ അടച്ചിടാനും മന്ത്രി സഭാ യോഗം തീരുമാനിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. രാവിലെ അഞ്ചു മണിക്കും രാത്രി എട്ടു മണിക്കും ഇടയിലുള്ള സമയങ്ങളില്‍ ഇവയ്ക്ക് എല്ലാ കൊവിഡ് പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
അതോടൊപ്പം തന്നെ രാജ്യത്തെ സിനിമാ തിയറ്ററുകള്‍ പെരുന്നാള്‍ ദിവസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി ഇവിടത്തെ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. വാക്‌സിനെടുക്കാത്തവര്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കുന്നതല്ല . സിനിമാ തിയറ്ററുകളിലെ മുഴുവന്‍ ജീവനക്കാരും ഇതിനകം വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്ത പശ്ചാത്തലത്തിലാണ് അകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസ്‌രിം അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മെയ് 17 തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും 60 ശതമാനം ജീവനക്കാര്‍ മാത്രമേ ജോലിക്ക് ഹാജരാവാന്‍ പാടുള്ളൂ എന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓരോ ഓഫീസിന്റെയും സ്ഥിതിക്കനുസരിച്ച് ജീവനക്കാരുടെ തോത് നിര്‍ണയിക്കാം. അതേസമയം ജോലിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം 60 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഏതെങ്കിലും സ്ഥാപനത്തില്‍ കൂടുതല്‍ ജോലിക്കാര്‍ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അവയ്ക്ക് സിവില്‍ സര്‍വീസ് ബ്യൂറോയുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനം എടുക്കാം.
https://www.facebook.com/Malayalivartha