സൗദി അറേബ്യയിലേക്കുള്ള യാത്ര ഇനി വൻ പണച്ചെലവുള്ളതായി മാറും; മെയ് 17 മുതൽ അന്താരാഷ്ട്ര യാത്രാനിരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകൾ പങ്കുവച്ച് ആഭ്യന്തര മന്ത്രാലയം, വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് മെയ്20 മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കി
നീണ്ടകാല വിലക്കിന് ശേഷം മേയ് 17 മുതൽ സൗദി അറേബ്യ തുറക്കുന്നു എന്ന വാർത്ത പ്രവാസികൾക്ക് ആശ്വാസമായി വന്നതാണ്. എന്നാലിതാ സൗദി അറേബ്യയിലേക്കുള്ള യാത്ര ഇനി വൻ പണച്ചെലവുള്ളതായി മാറുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നിലവിൽ ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം തങ്ങി യാത്ര ചെയ്യേണ്ടി വരുന്ന ചെലവിന് പുറമെ സൗദിയിൽ ഇറങ്ങിയ ശേഷം 14 ദിവസം വീണ്ടും ഹോട്ടലിൽ ക്വാറന്റീനിൽ കഴിയേണ്ട ചെലവ് കൂടി വഹിക്കേണ്ടി വരുന്നതായിരിക്കും. വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് മെയ്20 മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് അറിയിക്കുകയുണ്ടായി.
സൗദി അറേബ്യ മെയ് 17 മുതൽ അന്താരാഷ്ട്ര യാത്രാനിരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിബന്ധനകൾ പങ്കുവച്ചിരിക്കുന്നത്. നിലവിൽ സൗദിയിലേക്ക് യാത്രനിരോധമുള്ള ഇന്ത്യയടക്കം 20 രാജ്യങ്ങൾ ഒഴികെ, മറ്റിടങ്ങളിൽ നിന്നുള്ള വിദേശികൾക്കാണ് സൗദിയിൽ പ്രവേശിക്കാൻ ഇൻസ്റ്റിറ്റിഷ്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തിയത്. ഫലത്തിൽ അത്തരം നിരോധനമില്ലാത്ത രാജ്യങ്ങൾ വഴി സൗദിയിലെത്തുന്ന ഇന്ത്യക്കാർക്കും ഈ നിബന്ധന ബാധകമാകുന്നതാണ്. 14 ദിവസം അത്തരം രാജ്യങ്ങളിൽ തങ്ങിയ ശേഷം യാത്ര ചെയ്യുന്നതോടെ ഇന്ത്യക്കാരും നിരോധനത്തിൽ നിന്നൊഴിവാകുകയും ചെയ്യും.
ഇതുകൂടാതെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിബന്ധനയിൽ നിന്ന് ഏതാനും വിഭാഗങ്ങളെ ഒഴിയാക്കിയിട്ടുമുണ്ട്. സ്വദേശി പൗരന്മാർ, വാക്‌സിനേഷൻ പൂർത്തിയാക്കിയ സ്വദേശികൾക്കൊപ്പമെത്തുന്ന വീട്ടു ജോലിക്കാർ, വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർ, ഔദ്യോഗിക നയതന്ത്ര ഉദ്യോഗസ്ഥർ, ഡിപ്ലോമാറ്റിക് വിസ കൈവശമുള്ളവർ, ഡിപ്ലോമാറ്റുകൾ, സൗദിയിൽ താമസിക്കുന്ന അവരുടെ കുടുംബങ്ങൾ, വിമാന ജീവനക്കാർ, ആരോഗ്യ മേഖലയിലെ വസ്‌തുക്കൾ വിതരണം ചെയ്യുന്നവർ എന്നിവർക്കാണ് ഇതിൽ ഇളവുകൾ നൽകിയിട്ടുള്ളത്.
അതോടൊപ്പം തന്നെ കോവിഷീൽഡ്, ഫൈസർ, മൊഡേണ എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസോ, ജോൺസൺ ആന്റ് ജോണ്‍സണ്‍ വാക്സിന്റെ ഒരു ഡോസോ എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനില്‍ ഇളവ് ലഭിക്കുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ചെലവ് ടിക്കറ്റ് നിരക്കിലാണ് ഉൾപ്പെടുത്തേണ്ടേതെന്നും സൗദി സിവിൽ എവിയേഷൻ അറിയിക്കുകയുണ്ടായി. സൗദി പൗരന്മാരോ മറ്റ് ഒഴിവാക്കപ്പെട്ട ആളുകളോ ഒഴികെയുള്ള എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും സൗദിയിൽ അംഗീകരിച്ച കൊവിഡ് പരിശോധനാ ഫലവും സമർപ്പിക്കണം. ഇത് യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനുള്ളിൽ എടുത്തതാവണം.
https://www.facebook.com/Malayalivartha