മാതൃകയായി സൗദി ഭരണാധികാരികള്‍; തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരാണ് എന്ന് സൽമാൻ രാജാവും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും, ലോകം ഈദ് ആഘോഷിക്കുന്ന ഈ നാളിൽ പ്രവാസികളെ അമ്പരപ്പിലാഴ്ത്തി അവർ, ഇതിനുപിന്നാലെ സൗദിയിലെ ഒട്ടുമിക്ക പ്രമുഖരും ഇതിനായി എത്തി
'അവയവദാനം മഹാദാനം' എന്ന വാക്യം ആപ്തമാകുന്നത് ഇവിടെ നിന്നാണ്. ഇതാ ഒരു രാജ്യത്തിൻറെ ഭരണാധികാരികൾ പറയുകയാണ് മരണശേഷം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരാണ് എന്ന്. പ്രഖ്യാപനം മറ്റാരുടേയുമല്ല, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും തന്നെയാണ്. ലോകം ഈദ് ആഘോഷിക്കുന്ന ഈ നാളിൽ പ്രവാസികളെ അമ്പരപ്പിലാഴ്ത്തിയാണ് അവർ എത്തിയിരിക്കുന്നത്.
സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗാന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ (സ്‌കോട്ട്) രാജ്യത്ത് നടപ്പിലാക്കി വരുന്ന അവയവദാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ടാണ് ഇരുവരും തങ്ങളുടെ സന്നദ്ധത പ്രഖ്യാപിച്ചിരിക്കുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ അവയവം മാറ്റിവയ്ക്കണമെന്ന അവസ്ഥയില്‍ മരണത്തെ മുഖാമുഖം കണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാവുന്ന പദ്ധതിയെന്ന നിലയ്ക്കാണ് ഇരുവരും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സൗദി പ്രസ്സ് ഏജന്‍സി അറിയിക്കുകയുണ്ടായി.
അവയവങ്ങള്‍ ഗുരുതരമാം വിധം തകരാറിലായ രോഗികളോട് സൗദി രാജാവും കിരീടാവകാശിയും കാണിക്കുന്ന കരുതലിന്റെ ഉദാഹരണം കൂടിയായാണ് ഈ നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്. അവയവ ദാനത്തിനായി മുന്നോട്ടുവരാന്‍ സൗദിയിലെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള നിവാസികള്‍ക്ക് പ്രചോദനമാവുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ഇരുവരും പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അവയവം മാറ്റിവച്ചാലല്ലാതെ ജിവീക്കാനാവില്ലെന്ന് വിധിക്കപ്പെട്ട രോഗികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. 'ഒരു ജീവന്‍ രക്ഷിച്ചവന്‍ മാനുഷ്യകത്തെ മുഴുവന്‍ രക്ഷിച്ചവനെ പോലെയാകുന്നു' എന്ന ഖുര്‍ആന്‍ വാക്യത്തെ അന്വര്‍ഥമാക്കുന്നതു കൂടിയാണ് സൗദി ഭരണാധികാരികളുടെ നടപടിയെന്നും സൗദി പ്രസ്സ് ഏജന്‍സി വ്യക്തമാക്കുകയും ചെയ്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വന്തം പദ്ധതിയാണ് സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗാന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നത്. നേരത്തേ ഇത് നാഷനല്‍ സെന്റര്‍ ഫോര്‍ കിഡ്‌നീസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. രാജ്യത്ത് വൃക്ക രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ പദ്ധതിക്ക് രൂപം നല്‍കികൊണ്ട് രംഗത്ത് എത്തിയത്. എന്നാല്‍ പിന്നീട് വൃക്കയോടൊപ്പം ഹൃദയം, കരള്‍, ശ്വാസനാളം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായ രോഗികള്‍ക്കു കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതിയെ വിപുലീകരിക്കുകയായിരുന്നു.
അതേസമയം സൗദി രാജാവും കിരീടാവകാശിയും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നിരവധി മന്ത്രിമാരും ഗവര്‍ണര്‍മാരും അവയവദാന പ്രതിജ്ഞയുമായി രംഗത്തെത്തിയിരുന്നു. ഊര്‍ജമന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, നാഷനല്‍ ഗാര്‍ഡ് മന്ത്രി പ്രിന്‍സ് അബ്ദുല്ല ബിന്‍ ബന്തര്‍, മദീന ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍, കിഴക്കന്‍ മേഖലാ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ നായിഫ്, വടക്കന്‍ അതിര്‍ത്തി മേഖലാ ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍, അല്‍ ബഹാ ഗവര്‍ണര്‍ പ്രിന്‍സ് ഡോ. ഹുസ്സാം ബിന്‍ സൗദ്, അല്‍ ജൗഫ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ നവ്വാഫ് തുടങ്ങിയവരാണ് പുതുതായി അവയവദാനത്തിന് തയ്യാറായി മുന്നോട്ടുവന്ന പ്രമുഖര്‍.
https://www.facebook.com/Malayalivartha