കുവൈറ്റ് പ്രവാസികളില്‍ 60 കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണം; ഇതിനായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം അതിനുള്ള നടപടി സ്വീകരിക്കണം
കൊറോണ വ്യാപനം സാമ്പത്തിക മേഖലയെ കൂടുതൽ പിടിച്ചുകുലുക്കുമ്പോൾ കർശന നിബന്ധനകളാണ് ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം നിബന്ധനകൾ മൂലം ആകെ കുഴഞ്ഞിരിക്കുന്നത് പ്രവാസികളാണ്. പതിറ്റാണ്ടുകളായി ജോലി ചെയ്തുവരുന്ന പ്രവാസികൾക്ക് ഏറെ സങ്കീര്ണതയിലേക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇനിമുതൽ കുവൈറ്റ് പ്രവാസികളില്‍ 60 കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ അവരുടെ ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഇതിനായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്. ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്ത 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന് കുവൈത്ത് ഭരണകൂടം നേരത്തേ തന്നെ നിയമം പാസ്സാക്കിയിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് പുതിയ നടപടി പ്രാബല്യത്തിൽ വന്നത്. നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസമില്ലാത്ത 60 കഴിഞ്ഞവരുടെ വിസ പുതുക്കിനല്‍കേണ്ടതില്ലെന്നാണ് കുവൈറ്റ് അധികൃതരുടെ തീരുമാനം. അതിനാല്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡിഗ്രി-ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം അതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.
അതേസമയം ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഓട്ടോമാറ്റിക് സര്‍ട്ടിഫിക്കേഷന്‍ അപ്രൂവല്‍ സിസ്റ്റം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിക്കുകയുണ്ടായി. ഇതിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈറ്റ് വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം നേടിയിരിക്കണം. ഓണ്‍ലൈന്‍ ഫോറത്തില്‍ ആവശ്യമായ വിവരങ്ങളോടൊപ്പമാണ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ വിസ പുതുക്കുന്ന സമയത്ത് പരിഗണിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.
ഇതോടൊപ്പം തന്നെ പുതിയ നിയമഭേദഗതിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്ത 60 കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി വിസ പുതുക്കി നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. വിസ റിന്യൂവലിന് 2000 ദിനാര്‍ ഫീസ് നല്‍കണമെന്നതാണ് മന്ത്രാലയം പുറപ്പെടുവിച്ച വ്യവസ്ഥകളിലൊന്ന്.
കൂടാതെ മതിയായ ആരോഗ്യ ഇന്‍ഷൂറന്‍സും വേണ്ടിവരുന്നതാണ്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരോഗ്യമന്ത്രാലയം നടത്തിവരികയാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുന്നതോടെ നിലവിലെ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വയസ്സ് കൂടുന്നതിനും ആരോഗ്യ സ്ഥിതി പരിഗണിച്ചും ഇന്‍ഷൂറന്‍സ് തുക വര്‍ധിപ്പിക്കുന്ന രീതിയിലായിരിക്കും പദ്ധതി തയ്യാറാക്കുക.
https://www.facebook.com/Malayalivartha