തുടർച്ചയായി പെയ്ത കനത്ത മഴയിൽ പാരീസ് ഉൾപ്പടെ പല നഗരങ്ങളും വെള്ളത്തിനടിയിൽ; അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; പ്രളയബാധിതർക്ക് ജാഗ്രതാ നിർദ്ദേശം

ഫ്രാൻസിൽ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ തുടർന്ന് തലസ്ഥാന നഗരമായ പാരീസ് ഉൾപ്പടെ പല നഗരങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നിലവിൽ 13 മരണങ്ങളാണ് വെള്ളപ്പൊക്കത്തിൽ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. അതേസമയം ഒരു നഗരത്തില്‍ മാത്രം 9 ഓളം പേര്‍ മരിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോമിക്കുകയാണ്.
പാരീസ് മേഖലയിൽ നിന്ന് അധികൃതർ 1,500 പേരെ മാറ്റിപ്പാർപ്പിച്ചു. രാജ്യത്തിന്റെ വടക്ക് കിഴക്ക് മേഖലകളിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മാസങ്ങൾകൊണ്ട് ലഭിക്കേണ്ട മഴ മണിക്കൂറുകൾക്കകം പെയ്തിറങ്ങിയതാണ് ഫ്രാന്‍സിനെ ദുരന്തത്തിലേക്ക് തള്ളിവിട്ടത്. തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഔഡി മേഖലയെയാണ് പ്രളയം കൂടുതല്‍ തകർത്തത്. അതേസമയം അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ ഭയക്കേണ്ടതില്ലെന്നും ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി.
ട്രെബസില്‍ പ്രളയജലം 23 അടി വരെ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരും വീടിനുമുകളില്‍ അഭയം തേടിയവരും നിരവധിയാണ്. സ്ഥലത്ത് ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം പുരോഗിക്കുന്നു. ഗതാഗതവും വൈദ്യുതിയും പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നൂറുകണക്കിന് രക്ഷാപ്രവർത്തകരെ മേഖലയിലേക്ക് അയച്ചതായി ഫ്രഞ്ച് സർക്കാർ വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha



























