ട്രംപ്- കിം രണ്ടാം ഉച്ചകോടി; നിർണ്ണായക കൂടിക്കാഴ്ച ഇന്ന്; ആണവ നിരായുധീകരണം ചര്‍ച്ചയാകും
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിയിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. കൂടിക്കാഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങള്‍ വിയറ്റ്നാമിലെ ഹാനോയിൽ ചർച്ച ചെയ്യും.
ഇന്നലെ നടന്ന കൂടിക്കാഴ്ച നല്ല ഒത്തുചേരലായിരുന്നെന്ന് ഇന്നലെ നടന്ന ചര്‍ച്ചയ്ക്കും വിരുന്നിനും ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇരു നേതാക്കള്‍ക്കുമിടയിലെ സൗഹൃദ സംഭാഷണമാണ് ഇന്നലെ നടന്നത്. ഇന്നാണ് ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഉത്തരകൊറിയന്‍ പ്രതിനിധി കിം യോങ് ചോയ് എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ഇന്ന് സംയുക്തമായി കരാറില്‍ ഒപ്പുവയ്ക്കാനും സാധ്യതയുണ്ട്.
ഉത്തരകൊറിയയുമായുള്ള ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കുന്ന തീരുമാനമാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ആണവ നിരായൂധീകരണം സാധ്യമായാല്‍ ഉത്തരകൊറിയക്ക് വന്‍സാമ്ബത്തിക ശക്തിയാകാമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.
ചരിത്രം സൃഷ്ടിച്ച സിംഗപ്പൂര്‍ ഉച്ചകോടി നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മില്‍ ഹനോയില്‍ വച്ച് വീണ്ടും കൂടിക്കാഴ്ച നടത്തിയത്.
സിംഗപ്പൂരില്‍ വച്ച് നടന്ന രണ്ട് നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ച അവസാനിച്ചത് ആണവ നിരായുധീകരണ ധാരണയിലാണെങ്കിലും അതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ചില ആണവ പരീക്ഷണശാലകള്‍ നശിപ്പിക്കുക മാത്രമാണ് വടക്കന്‍ കൊറിയ ചെയ്തത്. ഈ നടപടിയില്‍ വ്യാപക അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഇത്തവണ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കൂടിക്കാഴ്ച നടക്കുന്നത് വിയറ്റ്നാമിലാണെന്നതിലും ചില സൂചനകളുണ്ട്. അമേരിക്കയുടെ ശത്രുവായിരുന്ന വിയറ്റ്നാം മിത്രമായശേഷം വന്‍ പുരോഗതിയാണ് കൈവരിച്ചത്. തന്‍റെ മുത്തച്ഛന്‍ പണ്ട് വന്നതുപോലെ സ്വന്തം ട്രെയിനില്‍ 4000 ലധികം കിലോമീറ്റര്‍ സഞ്ചരിച്ച് ചൈന കടന്നാണ് കിമ്മും വിയറ്റ്നാമില്‍ എത്തിയിരിക്കുന്നത്. ട്രയിന്‍ കടന്നുപോവുന്ന വഴിയിലെ റോഡുകളും ട്രെയിന്‍ സ്റ്റേഷനുകളും അടച്ച് ചൈന കിമ്മിന് സുരക്ഷ ഒരുക്കിയിരുന്നു.
https://www.facebook.com/Malayalivartha