ലോകം ഉറ്റുനോക്കിയ രണ്ടാം ഉച്ചകോടി പരാജയം; ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും ആണവായുധ നിരായുധീകരണ വിഷയത്തിൽ ധാരണയാകാതെ പിരിഞ്ഞു
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി ധാരണയാകാതെ പിരിഞ്ഞു. മണിക്കൂറുകൾ ഇരുവരും വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെങ്കിലും കരാറിൽ ഒപ്പുവെക്കാൻ ഇരു രാഷ്ട്രനേതാക്കൾക്കും സാധിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
ഇതുവരെ ധാരണായിട്ടില്ല, ഭാവിയിൽ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ നിയോഗിക്കപ്പെട്ട പ്രതിനിധികൾ നടത്തുമെന്നും വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവ വിമുക്തമാക്കുന്നതിനുള്ള ചർച്ചയാണ് ഇരു നേതാക്കന്മാരും നടത്തിയത്. ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചർച്ചയിൽ തീരുമാനമാകാത്തതിനു പിന്നാലെ താമസസ്ഥലത്തേക്കു തിരിച്ചുപോയി.
എന്നാൽ, ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് കരാറിൽ ഒപ്പുവെക്കാതെ ട്രംപും കിമ്മും പിരിയുകയായിരുന്നുവെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. ആണവായുധ നിരായുധീകരണത്തിന് പുറമേ സാമ്പത്തിക സഹകരണം ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ ഇരു രാഷ്ട്രനേതാക്കളും ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ സിംഗപ്പുരിൽ നടന്ന ഒന്നാം ഉച്ചകോടിയിൽ ആണവനിരായുധീകരണം സംബന്ധിച്ചുള്ള ചർച്ചകളാണു നടന്നതെങ്കിലും അത് എങ്ങനെ നടപ്പാക്കണമെന്നു ധാരണയായിരുന്നില്ല. തുടർനടപടികളിൽ ഉത്തര കൊറിയ താൽപര്യം കാണിക്കുന്നില്ലെന്ന് യുഎസിനു പരാതിയുമുണ്ട്. കൊറിയൻ ഉപദ്വീപിനെ ആണവവിമുക്തമാക്കുന്നതിൽ വ്യക്തമായ ധാരണകളിലെത്തുകയാണു രണ്ടാം ഉച്ചകോടിയുടെ ലക്ഷ്യം. ഈ ഉച്ചകോടി കിമ്മിനു മുന്നിലുള്ള വൻ അവസരമാണെന്നു ഹാനോയിയിലെത്തിയ ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha