ഇന്ത്യ-പാക്ക് സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ; മധ്യസ്ഥ ശ്രമങ്ങൾക്ക് സന്നദ്ധത അറിയിച്ച് റഷ്യയും ഇറാനും
ഇന്ത്യ-പാക്ക് സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണമെന്നും വിട്ടുവീഴ്ചയോടെ പെരുമാറണമെന്നും ബ്രിട്ടനും റഷ്യയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മധ്യസ്ഥ ശ്രമങ്ങൾക്ക് സന്നദ്ധത അറിയിച്ചു കൊണ്ടായിരുന്നു റഷ്യയുടെ പ്രതികരണം. പ്രശ്ന പരിഹാരത്തിനായി ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദും അറിയിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും ആത്മനിയന്ത്രണം പാലിക്കണമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണാന്‍ ശ്രമിക്കുമെന്നുമാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. യു എന്‍ സുരക്ഷാ കൗസിലിന്റെ ഇടപെടലിനായി ശ്രമിക്കുമെന്നും ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ഫെഡറിക്ക മോഹേറിനിയുടെ പ്രതികരണം. മുന്‍ പാക് ക്രിക്കറ്റ് താരം വസീം അക്രം, സമാധാന നോബെല്‍ ജേതാവ് മലാല യൂസഫ് സായി എന്നിവരും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും ശത്രു രാജ്യങ്ങളെല്ലന്നും ഭീകവാദത്തിനെതിരെ ഒരുമിച്ച് പോരാടേണ്ടവരാണെന്നുമാണ് ക്രിക്കറ്റ് താരം വസീം അക്രം ട്വിറ്ററില്‍ കുറിച്ചത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇരു രാഷ്ട്രത്തലവന്‍മാരും ഇതിന് മുന്‍കൈയെടുക്കണമെന്നുമായിരുന്നു മലാലയുടെ പ്രതികരണം.
https://www.facebook.com/Malayalivartha