ഡൊണാൾഡ് ട്രംപ് - കിം ജോങ്ങ് ഉൻ ചർച്ച പരാജയം; ചർച്ച ഒരിടത്തും എത്താതെ വഴിമുട്ടി ; കൂടിക്കാഴ്ചയിൽ നിന്ന് ഇറങ്ങി ട്രംപ്
ലോകം ഉറ്റു നോക്കിയ ട്രംപ് - കിം ചർച്ച പരാജയപ്പെട്ടു. ആണവ നിരായുധീകരണം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ധാരണയിലെത്തിയില്ല. ഇരുവരും തമ്മിൽ വിയറ്റ്നാമിലെ ഹാനോയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.
ഉപരോധം പൂര്‍ണമായും പിന്‍വലിക്കണമെന്ന ഉത്തര കൊറിയയുടെ പിടിവാശിയാണ് ഹനോയ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഡോണള്‍ഡ് ട്രംപ്. കിമ്മുമായുള്ള ഊഷ്മള ബന്ധം തുടരാനാണ് ആഗ്രഹമെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍, ഉപരോധം ഭാഗികമായി പിന്‍വലിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി ഉത്തരകൊറിയ രംഗത്തെത്തി. ആണവായുധത്തിന്റെ കാര്യത്തില്‍ രാജ്യം നിലവിലെ സ്ഥിതി തുടരുമെന്നും നിലപാടില്‍ മാറ്റമില്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി.
കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുന്നതിനുള്ള ചര്‍ച്ചയാണ് പ്രധാനമായും നടന്നത്. ഉത്തര കൊറിയയിലെ ആണവ പദ്ധതികളുടെ ആസ്ഥാനമായ യോങ്ബയനിലെ ഗവേശണ കേന്ദ്രം അടച്ചുപൂട്ടാമെന്ന് ചര്‍ച്ചയില്‍ കിം വ്യക്തമാക്കി. പകരം അമേരിക്ക തങ്ങള്‍ക്കു മേല്‍ ചുമത്തിയ എല്ലാ ഉപരോധവും പിന്‍വലിക്കണമെന്നും കിം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ട്രംപ് വഴങ്ങിയില്ല. രാജ്യത്തെ മറ്റു ആണവ കേന്ദ്രങ്ങള്‍ കൂടി അടച്ചു പൂട്ടാതെയുള്ള ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ട്രംപ് നിലപാടെടുത്തു. ഇതോടെയാണ് രാഷ്ട്രനേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച വഴിമുട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍,
ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പിന്നീട് ചർച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. വാർത്ത പുറത്തു വന്നതോടെ ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് നേരിട്ടു.
കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് തനിച്ചാണ് മാധ്യമങ്ങളെ കണ്ടത്. കിമ്മുമായുള്ള നല്ല ബന്ധം തുടരാനാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു .
ചർച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ഇന്ന് സംയുക്തമായി കരാറിൽ ഒപ്പുവയ്ക്കുമെന്നും ഉത്തരകൊറിയയുമായുള്ള ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കുന്ന തീരുമാനം ഉണ്ടാകുമെന്നെുമായിരുന്നു നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ ജൂണില്‍ നടന്ന കിം - ട്രംപ് ഉച്ചകോടിയില്‍ ആണവ നിരായുധീകരണത്തിന് തയ്യാറാണെന്ന് കിം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ പുരോഗതിയൊന്നും പിന്നീടുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha