യുദ്ധപ്പേടിയില്‍ പാകിസ്ഥാന്‍... ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അഷ്ഗര്‍ ഉള്‍പ്പെടെ ഭീകര സംഘടനകളുമായി ബന്ധമുള്ള 44 പേരെ പാക്കിസ്ഥാന്‍ കരുതല്‍ തടങ്കലിലാക്കി
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അഷ്ഗര്‍ ഉള്‍പ്പെടെ ഭീകര സംഘടനകളുമായി ബന്ധമുള്ള 44 പേരെ പാക്കിസ്ഥാന്‍ കരുതല്‍ തടങ്കലിലാക്കി. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ആരോപണവിധേയനാണ് റൗഫ് അസ്ഗര്‍. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
പാക്കിസ്ഥാനില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഭീകര ബന്ധമുള്ളവരെ കരുതല്‍ തടങ്കലില്‍ എടുക്കാന്‍ തീരുമാനിച്ചത്. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാന്‍ ഇന്റീയര്‍ മന്ത്രാലയം യോഗം വിളിച്ചു ചേര്‍ത്തത്. എല്ലാ പ്രവിശ്യാ സര്‍ക്കാരുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തതായി മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. നിരോധിത സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കുമെതിരായ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായും പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യക്കാരനായ മസുദ് അസര്‍ 2000ത്തിലാണ് ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചത്. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ തട്ടിക്കൊണ്ടു പോയ വിമാനം വിട്ടയ്ക്കുന്നതിന് പകരമായി അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ വിട്ടയച്ച പാക് ഭീകരനാണ് മസൂദ് അസര്‍. 2001ലെ പാര്‍ലമെന്റ് ആക്രമണം, കശ്മീര്‍ നിയമസഭയിലെ ചാവേര്‍ ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടത്തിയ ആക്രമണം, ഏറ്റവുമൊടുവിലെ പുല്‍വാമ ആക്രമണം എന്നിവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനാണ് മസൂദ്.
അതേസമയം ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ജെയ്‌ഷെ ഭീകര ക്യാമ്പുകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന പാക് വാദം തള്ളുന്നതാണ് ചിത്രങ്ങള്‍. ജെയ്‌ഷെയുടെ പ്രധാന കെട്ടിടത്തില്‍ നാല് കറുത്ത പാടുകള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി സൂചനയില്ല.
നിയന്ത്രണ രേഖയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ 50 ഹെക്ടറോളം പ്രദേശത്താണ് ജെയ്‌ഷെ ക്യാമ്പ്. വ്യോമാക്രമണത്തില്‍ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തുളകള്‍ വീണുവെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രദേശത്തെ ടെന്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. കത്തിക്കരിഞ്ഞ പാടുകളും കാണാം. രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരര്‍ക്കുനേരെ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പാടുകളാവാം ഇതെന്ന് കരുതുന്നു. മരങ്ങള്‍ക്ക് താഴെ മണ്ണ് കുഴിച്ചതിന്റെയും കത്തിച്ചതിന്റെയും പാടുകളും ദൃശ്യമാണ്. വ്യോമാക്രണത്തിന് പിന്നാലെ പാക് സൈന്യം ചെയ്തതാവാം ഇവയെന്നാണ് സൂചന.
മസൂദ് അസ്ഹറിനെ െഎക്യരാഷ്ട്രയില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ അംഗരാജ്യങ്ങള്‍ക്ക് ഈ മാസം 13വരെ തടസമറിയിക്കാം. ചൈന ഇത്തവണ തടസം നില്‍ക്കാതിരിക്കാന്‍ ഇന്ത്യ നീക്കം നടത്തുന്നുണ്ട്. രാജ്യാന്തര സമ്മര്‍ദങ്ങളുടെ ഭാഗമായി പാക്കിസ്ഥാനും കാര്യമായ എതിര്‍പ്പുന്നയിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. അതിനിടെ ഭീകരര്‍ കടല്‍മാര്‍ഗവും ആക്രമണത്തിന് ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിവരമുണ്ടെന്ന് നാവിസേന മേധാവി പറഞ്ഞു.
ഇന്ത്യന്‍ നാവികസേന മുങ്ങിക്കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍ നാവിക സേന ആരോപണം തള്ളി. രാജസ്ഥാനിലെ അജ്‌മേര്‍ ദര്‍ഗയില്‍ മത ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാനുള്ള 500 തീര്‍ഥാടകര്‍ വീസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും ഇന്ത്യ നിഷേധിച്ചുവെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha