ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന ബഹുമതി നേടി ജപ്പാനിലെ മുത്തശ്ശി; 116 വയസും 66 ദിവസവും
ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായകൂടി വ്യക്തി ജപ്പാനിലെ മുത്തശ്ശി. ഫുക്കുവോക്ക സ്വദേശിയായ കെയ്ന്‍ തനാക്കയാണ് ആ മുത്തശ്ശി. 116 വയസ്സാണ് ഈ മുത്തശ്ശിക്ക് . ഗിന്നസ് ബുക്ക് അധികൃതര്‍ ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് ലോക ത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന ബഹുമതി കെയ്ന്‍ തനാക്കയെ തേടിയെത്തിയത്. 1903 ജനുവരി 2ന് ജനിച്ച തനാക്ക 100 വയസ്സു പിന്നിട്ടത് മുതലുള്ള കാത്തിരിപ്പാണ് ഇപ്പോള്‍ സാര്‍ഥകമായത്.
കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല, നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ക്രച്ചസ് ഉപയോഗിക്കുന്നുണ്ട്. പരസഹായമില്ലാതെയാണ് വേദിയിലേക്ക് എത്തിയത്. ഫുക്കുവോക്കയിലെ ഒരു നഴ്സിങ് സെന്‍ററിലാണ് ഇപ്പോള്‍ ഈ മുത്തശ്ശിയുള്ളത്.
ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന ബഹുമതി ഗിന്നസ് അധികൃതര്‍ കൈമാറിയപ്പോള്‍ തനാക്ക മുത്തശ്ശി അത് തൊഴുകൈകളോടെ ഏറ്റുവാങ്ങി. മിഴികള്‍ ഈറനണിഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഇതാണെന്നായിരുന്നു തനാക്കയുടെ പ്രതികരണം.
ചടങ്ങിന് സാക്ഷികളായ ബന്ധുക്കളും പ്രാദേശിക ഭരണകൂടം അധികൃതരും ചേര്‍ന്ന് സമ്മാനിച്ച കേക്കിന്‍റെ മധുരം നുണഞ്ഞും സംഗീതത്തിനൊപ്പം താളം പിടിച്ചുമായിരുന്നു തനാക്കയുടെ ആഘോഷം. ജപ്പാന്‍ സ്വദേശി തന്നെയായിരുന്ന ജിയോറോണ്‍ കിമുറയായിരുന്നു മുന്‍ റെക്കോര്‍ഡിന് ഉടമ. 122 വർഷവും 164 ദിവസവും ജീവിച്ചിരുന്ന ഫ്രാന്‍സ് സ്വദേശി ജീന്‍ കാള്‍മെന്റാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ജീവിച്ചിരുന്ന വ്യക്തി.
https://www.facebook.com/Malayalivartha