ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് ശതിയ്യയെ നിയമിച്ചു; എതിർത്ത് ഹമാസ്

ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് ശതിയ്യയെ നിയമിച്ചു . പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് ശതിയ്യയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഫതഹ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ് മുഹമ്മദ് ശതിയ്യ. റാമി ഹംദുല്ലക്ക് പകരക്കാരനായാണ് മുഹമ്മദ് ശതിയ്യയെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തെരഞ്ഞെടുത്തിരിക്കുന്നത്. ശതിയ്യയോട് ഉടന്‍ മന്ത്രിസഭ രൂപവത്കരിക്കാനും അബ്ബാസ് നിർദേശിച്ചിട്ടുണ്ട്.
പുതിയ പദവി ഏറ്റെടുക്കുന്നതില്‍ സന്തോഷവാനാണെന്ന് ശതിയ്യ പ്രതികരിച്ചു. എന്നാൽ നിയമനത്തില്‍ ഹമാസ് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി.അബ്ബാസിന്റെ നടപടി ഏകപക്ഷീയമാണെന്നും, ഭരണം ഫതഹ് പാര്‍ട്ടിയുടെ കയ്യിലൊതുക്കാനുള്ള ശ്രമമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹമാസ് വക്താവ് ഇസ്മൈല്‍ റാദ്വാന്‍ പറഞ്ഞു
ഫലസ്തീൻ പ്രസ്ഥാനങ്ങൾ തമ്മിൽ ഐക്യമുണ്ടായിരുന്ന ഘട്ടത്തിലാണ് റാമി ഹംദുല്ലയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചത്. ഹമാസിന്‍റെ ഭാഗിക പിന്തുണയും റാമി സര്‍ക്കാരിനുണ്ടായിരുന്നു. എന്നാൽ, ശതിയ്യയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന സർക്കാർ ഫതഹിന്‍റെ പൂർണ നിയന്ത്രണത്തിലുള്ളതാവാനാണ് സാധ്യത.
അബ്ബാസിന്‍റെ ദീർഘകാല അനുയായിയാണ് ശതിയ്യ. പൊതുമരാമത്ത്, ഭവന വകുപ്പുകളുടെ മന്ത്രിയായിരുന്നു മുമ്പ്. അറിയപ്പെടുന്ന ധനകാര്യ വിദഗ്ധനുമാണ്. സസക്സ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























