അമേരിക്കയുടെ പേടിസ്വപ്നം; വീണത് ലോകത്തെ വിറപ്പിച്ച ഇറാന്റെ 'ജയിംസ് ബോണ്ട്'; വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസെം സൊലൈമാനി അമേരിക്കയ്ക്ക് ചില്ലറകാരനായിരുന്നില്ല
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസെം സൊലൈമാനി അമേരിക്കയ്ക്ക് ചില്ലറകാരനായിരുന്നില്ല. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സിലെ കമാന്‍ഡറും സേനയ്ക്ക് കീഴിലുള്ള രഹസ്യ സൈന്യമായ ഖുദ്സിന്റെ തലവനുമായിരുന്ന ഖാസെം സൊലൈമാനി എക്കാലത്തും അമേരിക്കയെ വിറപ്പിച്ചുകൊണ്ടേ ഇരുന്നു.
2018ല്‍ ഇറാഖിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുകയും ഇറാക്കില്‍ തനിക്കുള്ള അധികാരങ്ങള്‍ പരസ്യമായി വ്യക്തമാക്കിയ സൊലൈമാനിയെ അധികം വൈകാതെ അമേരിക്ക തങ്ങളുടെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 2001ല്‍ നടന്ന അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരെ ഖുദ്സ് സേനയെ നയിച്ചുകൊണ്ടാണ് സൊലൈമാനി ആദ്യമായി മുഖ്യധാരയില്‍ പ്രവേശിച്ചത്.
13ാം വയസ്സിൽ കുടുംബത്തെ സഹായിക്കാൻ ജോലിക്കു പോയിത്തുടങ്ങി. നിർമാണത്തൊഴിലാളിയായി ജോലി തുടങ്ങിയ ആ പ്രായത്തിൽ, പിന്നീട് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായി. 1979ൽ ഇറാനിയൻ വിപ്ലവകാലത്ത് യുവാവായിരുന്ന സൊലൈമാനി സൈന്യത്തിൽ ചേർന്നു. വെറും ആറ് ആഴ്ചത്തെ പരിശീലനം നേടി ഇറാന്റെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിൽ പോരാട്ടത്തിനിറങ്ങി. ഇറാൻ – ഇറാഖ് യുദ്ധസമയത്ത് ഇറാഖ് അതിർത്തിയിൽ നടത്തിയ പോരാട്ടങ്ങൾ രാജ്യത്ത് നായക പരിവേഷമാണു സൊലൈമാനിക്കു നൽകിയത്.
രണ്ട് ദശാബദകാലത്തോളം ഇറാഖിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സൊലൈമാനിയുടെ പ്രഭാവം പ്രകടമായിരുന്നു. രഹസ്യസേനാ തലവനായിരുന്നത് കൊണ്ടുതന്നെ എന്നും നിഴല്‍ജീവിതമായിരുന്നു സൊലൈമാനി നയിച്ചത്. എന്നാല്‍ അടുത്ത കാലത്ത് ഒരു സൈനിക തലവന് യോജിക്കാത്ത തരത്തിലുള്ള സെലിബ്രിട്ടി സ്റ്റാറ്റസാണ് 'ഷാഡോ കമാന്‍ഡര്‍' സൊലൈമാനിയെ തേടിയെത്തിയത്.
ലേഡി ഗാഗയും, ജെയിംസ് ബോണ്ടും ചേര്‍ന്ന വ്യക്ത്വം എന്നാണ് അമേരിക്കന്‍ രഹസ്യ ഏജന്‍സിയായ സി.ഐ.എ സൊലൈമാനിയെ വിശേഷിപ്പിക്കുന്നത്. അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവെഴ്സിന്റെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടായിരുന്നു.
ഇറാനില്‍ തുടര്‍ച്ചയുണ്ടായിരുന്ന സാമ്ബത്തിക, ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ ഭരണത്തില്‍ സൊലൈമാനിയുടെ പങ്കാളിത്തം വേണമെന്നും ഏതാനും ഇറാനികള്‍ ആവശ്യമുയര്‍ത്തിയിരുന്നു. എന്നിരുന്നാലും ഇറാനിലെ ആന്തരിക പ്രശ്ങ്ങളുടെ ഉത്തരവാദിയായാണ് അമേരിക്ക കമാന്‍ഡറിനെ കണ്ടത്.
ഇറാനിലെ ഇസ്‌ലാമിക വിപ്ലവം കയറ്റുമതി ചെയ്തു, ഭീകരവാദികളെ പിന്തുണച്ചു, ഇറാഖിലെ അമേരിക്കന്‍ അനുകൂല സര്‍ക്കാരിനെ വഴിതിരിച്ചുവിട്ടു, ഇറാന്‍ നടത്തിയ യുദ്ധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു എന്നീ കുറ്റങ്ങളാണ് അമേരിക്ക സൊലൈമാനിക്കുമേൽ ആരോപിച്ചിരുന്നത്.
1980കളിലെ ഇറാൻ – ഇറാഖ് യുദ്ധത്തോട് അനുബന്ധിച്ചാണ് സൊലൈമാനി തന്റെ സൈനിക ജീവിതം ആരംഭിക്കുന്നത്. യുദ്ധകാലത്ത് 41–ാം ഡിവിഷന്റെ കമാൻഡറായിരുന്നു. പിന്നീട് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെതിരായി ഷിയ, കുർദ് സംഘങ്ങളെ സഹായിക്കുകയും ആയുധങ്ങൾ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.
ലബനനിൽ ഹിസ്ബുല്ല, പലസ്തീനിൽ ഹമാസ് എന്നീ സംഘടനകൾക്കും സഹായം നൽകുന്നതിൽ മുന്നിട്ടിറങ്ങി. ഇറാന്റെ പ്രധാന പങ്കാളിയായ സിറിയയിലെ ബാഷർ അൽ അസദ് സർക്കാരിന് ആഭ്യന്തര യുദ്ധകാലത്ത് നിർണായക സഹായം നൽകി. 2014–15 കാലത്ത് ഭീകരസംഘടനയായ ഐഎസിനെ തകർക്കാൻ ഇറാഖ് സർക്കാരുമായും ഷിയ സേനകളുമായും കൈകോർത്തു.
2007 മാർച്ചിൽ യുഎൻ സുരക്ഷാ സമിതി ഉപരോധം ഏർപ്പെടുത്തിയ ഇറാൻ പൗരന്മാരിൽ ഒരാളായി. 2011 മേയിലും വീണ്ടും യുഎൻ ഉപരോധം ഏർപ്പെടുത്തി രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തി.
ബഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകവെ വ്യോമാക്രമണത്തിലാണ് സൊലൈമാനി കൊല്ലപ്പെടുന്നത്. നിരവധി തവണ സൊലൈമാനിക്കെതിരെ വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങളും പ്രചരിച്ചു. 2006ൽ വടക്കു പടിഞ്ഞാറൻ ഇറാനിലുണ്ടായ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്ത പുറത്തുവന്നു. സൈനിക േനതൃനിരയിലുള്ള മറ്റുപലരും അന്നു അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
പിന്നീട് സിറിയൻ പ്രസിഡന്റ് അസദിന്റെ ഉന്നത സൈനിക നേതൃത്വത്തിനുനേരെ 2012ൽ ഡമാസ്കസിൽ ഉണ്ടായ ബോംബ് ആക്രമണത്തിലും സൊലൈമാനി കൊല്ലപ്പെട്ടതായി വാർത്ത വന്നു. 2015 നവംബറിൽ സിറിയയിലെ അലപ്പോയിലെ ആഭ്യന്തര യുദ്ധത്തിൽ സൊലൈമാനി കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്തുവെന്ന റിപ്പോർട്ടും പുറത്തുവന്നു. ഇസ്രയേലി, അറബ് ചാരസംഘടനകളും സൊലൈമാനിയെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നു.
https://www.facebook.com/Malayalivartha