യൂറോപ്പിന് ഉൽകണ്ഠ, ഇറാനൊപ്പം റഷ്യ; ഇനിയെന്ത് ഇറാഖ് വിടാൻ യു എസ പൗരന്മാർക്ക് നിർദേശം ; യുഎസിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം; സൈന്യത്തെ പിൻവലിക്കാമെന്ന കരാർ യുഎസ് ലംഘിച്ചതായി ഇറാഖ് പ്രധാനമന്ത്രി; യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ഉൽകണ്ഠ പ്രകടിപ്പിച്ചു
അമേരിക്കയുടെ യുദ്ധക്കൊതിയുടെ കഥകൾ നമ്മൾ കേട്ട് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ സദ്ദാം ഹുസ്സൈന്റെ വധത്തിനു ശേഷം യു എസിന്റെ യുദ്ധ വെറി ഒരു അല്പം ആശ്വാസമുണ്ടായി എന്ന കണക്കു കൂട്ടലിലായിരുന്നു ലോക ജനത. എന്നാൽ വീണ്ടും ഒരു യുദ്ധത്തിന് കാഹളം മുഴക്കിക്കൊണ്ട് ഇറാഖിലെ ബഗ്ദാദ് വിമാനത്താവള റോഡിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആര്‍ജിസി) കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാഖിലുള്ള പൗരന്മാരോടു രാജ്യം വിടാൻ നിര്ദേശിച്ചിരിക്കുകയാണ് യുഎസ് . ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡറിനെ വധിച്ച യുഎസ് നടപടി നിഷ്‌ഠൂരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ ഇറാൻ പ്രതികാരം ചെയ്യുമെന്നും പ്രസിഡന്റ് ഹസൻ റൂഹാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.
മധ്യപൂർവദേശത്ത് ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിലെ നിർണായക വഴിത്തിരിവാണു സുലൈമാനിയുടെ വധം. ഇറാന്റെ മുഖ്യഎതിരാളികളായ സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളും ഇസ്രയേലും അമേരിക്കയുടെ സഖ്യകക്ഷികളാണ്.
സൈന്യത്തെ പിൻവലിക്കാമെന്ന കരാർ യുഎസ് ലംഘിച്ചതായി ഇറാഖ് പ്രധാനമന്ത്രി അദൽ അബ്ദുൽ മഹ്ദി കുറ്റപ്പെടുത്തി. ഇറാന്റെ സഖ്യകക്ഷിയായ റഷ്യ അമേരിക്കയെ വിമർശിച്ചു. ലബനനിലെ ഇറാൻ അനുകൂല ഹിസ്ബുല്ല യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്നു പ്രഖ്യാപിച്ചു. യുഎസിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം.
യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ഉൽകണ്ഠ പ്രകടിപ്പിച്ചു. വൻശക്തികളുമായി ഇറാൻ ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് 2018 ൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയതോടെ ഇറാൻ– യുഎസ് ബന്ധം തീർത്തും വഷളായിരുന്നു. എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ ഇറാനുമേൽ കടുത്ത ഉപരോധങ്ങളും യുഎസ് പുനരാരംഭിച്ചു.
ഇറാനിൽ വീരനായകനാണെങ്കിലും യുഎസിനു ജനറൽ ഖാസിം സുലൈമാനി ഭീകരനേതാവാണ്. കഴിഞ്ഞവർഷം അവർ സുലൈമാനിക്കും റവല്യൂഷണറി ഗാർഡ്‌സിനും എതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസ് നടപടിയെ ഇറാൻ വിശേഷിപ്പിക്കുന്നത് രാജ്യാന്തര ഭീകരപ്രവർത്തനം എന്നാണ്.
സുലൈമാനിയുടെ വധം ഇറാനെതിരായ യുദ്ധപ്രഖ്യാപനത്തിനു തുല്യമാണെന്നാണു വിലയിരുത്തൽ. ഇക്കാരണത്താൽ ഇറാന്റെ അടുത്ത നീക്കമാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാഖിലെ യുഎസിന്റെ ഭാവി സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നു. സമീപകാലത്തു ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്കു നേരെയുണ്ടായ റോക്കറ്റ് ആക്രമണങ്ങൾ, സൗദി എണ്ണടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണം എന്നിവയ്ക്കെല്ലാം പിന്നിൽ ഇറാനാണെന്ന് ആക്ഷേപമുയർന്നിരുന്നു. കൂടാതെ യുഎസ് ഡ്രോൺ അതിർത്തി ലംഘിച്ചെന്ന പേരിൽ ഇറാൻ വെടിവച്ചിടുകയും ചെയ്തു. ഇതിനൊന്നും യുഎസ് നേരിട്ട് പ്രതികരിച്ചിരുന്നില്ല.
സുലൈമാനിക്കെതിരായ ആക്രമണം ഭാവിയിൽ യുഎസിനെതിരായ ആക്രമണങ്ങൾ തടയാനാണെന്നാണ് പെന്റഗൺ വ്യക്തമാക്കിയത്. മധ്യപൂർവ ദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷയാണു ലക്ഷ്യമെന്നും. ഇറാഖിൽ 5,000 യുഎസ് സൈനികരുണ്ട്.
അടിക്കു തിരിച്ചടി എന്ന രീതിയിൽ ഉടൻ പ്രതികരണം ഇറാൻ നടത്തിയേക്കില്ല. സുലൈമാനി വളർത്തിയെടുത്ത ഇറാൻ അനുകൂല സായുധവിഭാഗങ്ങൾ ഇറാഖിലും സിറിയയിലും പ്രബല ശക്തികളായി തുടരുന്നു. യുഎസ് എംബസി കയ്യേറിയത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനു ജനങ്ങളായിരുന്നു.
ഇറാഖിലെ ഇറാൻ അനുകൂല ഹാഷിദ് അൽ ഷാബിയായിരുന്നു ആ പ്രക്ഷോഭത്തിനു പിന്നിൽ. സമാനമായ പ്രക്ഷോഭങ്ങൾ ഇറാഖ് ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കും. ഇറാഖിലെ യുഎസ് സൈനികരുടെ നിലനിൽപും അനിശ്ചിതത്വത്തിലാകും.
ഇറാഖിലെ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്ക കുവൈത്തിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും. നാലായിരം സായുധ സൈനികരെയാണ് കുവൈത്തിൽ അധികമായി വിന്യസിക്കുക. ഇതിൽ അഞ്ഞൂറ് സൈനികർ കുവൈത്തിൽ എത്തി.
കുവൈത്ത് ക്യാമ്പിലുള്ള അമേരിക്കൻ സൈനികരിൽ ഒരു വിഭാഗം ഇറാഖ് അതിർത്തിയിലേയ്ക്ക് നീങ്ങിയിട്ടുണ്ട്. ഇറാഖിലുള്ള അയ്യായിരം സൈനികർ ഉൾപ്പെടെ അറുപതിനായിരം സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha