പ്രതികൂല സാഹചര്യമായിരുന്നിട്ടും സ്വർണ വില്പനയിൽ വർദ്ധനവ്...! പ്രവാസികൾ ദുബായിയിലേക്ക്
ആഗോള തലത്തിൽ പ്രതികൂല സാഹചര്യമായിരുന്നിട്ടും സ്വർണ വില്പനയിൽ വർദ്ധനവ് രക്ഷപ്പെടുത്തിയതായി ദുബായ് ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സമ്മാന പദ്ധതികളും, ഉപഭോക്താക്കൾ സ്വർണത്തിൽ നിക്ഷേപം നടത്താൻ താല്പര്യം കാണിക്കുന്നതുമാണ് ഇതിന് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളാൽ സ്വർണ വിലയിൽ വൻ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇത് മൂലം വില്പനയിൽ ഇടിവുണ്ടാകുമെന്ന ആശങ്കയിലായിരുന്നു ദുബായിലെ സ്വർണ വ്യാപാരികൾ.
എന്നാൽ ആകർഷകമായ സമ്മാനപദ്ധതികളും, വിശ്വസനീയ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ഉപഭോക്താക്കൾ പരിഗണിക്കുന്നതിനാലും പ്രതികൂല സാഹചര്യങ്ങളിലും സ്വർണവില്പനയിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. ഒരേ സമയം ഉപയോഗയോഗ്യമായതും, നിക്ഷേപ മൂല്യമുള്ളതുമായ വസ്തു എന്ന നിലക്ക് സ്വർണത്തിന് മറ്റേതൊരു നിക്ഷേപത്തേക്കാളും ആകർഷണീയത ഉണ്ടെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ സലാം പറഞ്ഞു. മൂല്യവും, പരിശുദ്ധിയും നിരന്തരം ഉറപ്പു വരുത്തുന്നതിനാലും, ലോകമെങ്ങു നിന്നുമുള്ള ഡിസൈനുകൾ ലഭ്യമാണ് എന്നത് കൊണ്ടുമാണ് ദുബായ് സ്വർണാഭരണ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി നിലനിൽക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളിൽ 30 ശതമാനത്തോളം ദുബായിലെത്തുന്ന സന്ദർശകരാണെന്നും അദ്ദേഹം പറഞ്ഞു..
അതേസമയം സംസ്ഥാനത്ത് സ്വർണ വില ചരിത്രത്തിൽ ആദ്യമായി മുപ്പതിനായിരം രൂപ കടന്നു. പവന് 520 രൂപ കൂടി 30,200 രൂപയായി ഉയർന്ന. 3775 രൂപയാണ് ഗ്രാമിന് വില. വെള്ളിക്കും വില വർധനവുണ്ടായി. ഇറാന്റെമേൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ വില കുതിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇതിന്റെ പ്രതിഫലനം കൂടുതൽ ദൃശ്യമുകുന്നത് എണ്ണവിലയിലും സ്വർണ വിലയിലുമാണ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് പുറമെ രൂപയൂടെ മൂല്യം കുറഞ്ഞതും ഡിസംബറിൽ നിക്ഷേപകർ സ്വർണം വാങ്ങി കൂട്ടിയതും തിരിച്ചടിയായി നാല് ദിവസം കൊണ്ട് 1000 രൂപയിലധികമാണ് വർധനവുണ്ടായത്. വരുംദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്നാണ് സൂചന. ഗ്രാമിന് വില 4000 രൂപ കടക്കുമെന്ന് ആശങ്കയുണ്ട്. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്‍റെ വില 1.5 ശതമാനം വർധിച്ച് 1,579.55 ഡോളറിലെത്തി
https://www.facebook.com/Malayalivartha