സാമ്പത്തിക അവസരം മുതലെടുക്കാന്‍ ഇന്ത്യ; അസ്വസ്ഥതപ്പെട്ട് ചൈന; ആ അടുപ്പം ഗുണത്തേക്കാൾ ഏറെ ദോഷം; നയതന്ത്ര രംഗത്തെ വിദഗ്ധർ പറയുന്നത്
കൊറോണ വൈറസ് വ്യാപനത്തെ ചൊല്ലി ലോകരാജ്യങ്ങളും ചൈനയും തമ്മിലുണ്ടായ തർക്കങ്ങളും അടുത്തിടെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷവും ചേർത്ത് വയ്ക്കുമ്പോൾ നയതന്ത്ര രംഗത്തെ വിദഗ്ധർ ചെന്നെത്തുന്നത് മർമ്മ പ്രധാനമായ ചില നിഗമനങ്ങളിലാണ് . ചൈനയുമായുള്ള ബന്ധം വെട്ടിച്ചുരുക്കാന്‍ യുഎസ്, യൂറോപ്പ്, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തയാറെടുക്കുകയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക അവസരം മുതലെടുക്കാന്‍ ഇന്ത്യ കാത്തിരിക്കുകയും ചെയ്യുന്നതാണ് ചൈനയെ അസ്വസ്ഥതപ്പെടുത്തുന്നതെന്നാണ് ഇവർ നടത്തുന്ന വിലയിരുത്തല്‍.
അതേസമയം ചൈനയെ പൂര്‍ണമായി പിണക്കി അമേരിക്കയുമായി ഏറെ അടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നു മുന്‍നയതന്ത്ര വിദഗ്ധനും ഇന്ത്യ-ചൈന ബന്ധത്തില്‍ പുസ്തകരചന നടത്തിയിട്ടുള്ളയാളുമായ ഫുന്‍ചോക് സ്‌റ്റോബ്ഡന്‍ പറഞ്ഞു. 'കുരങ്ങനെ പേടിപ്പിക്കാന്‍ കോഴിയെ കൊല്ലുക' എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. അമേരിക്കയുമായി അടുക്കുന്ന ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന സമീപനം ഇതിന്റെ സാക്ഷ്യപ്പെടുത്തലാണെന്ന് അദ്ദേഹം പറയുകെയുണ്ടായി . അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്‌നത്തില്‍ പക്ഷം പിടിക്കാതെ അതില്‍നിന്നു നേട്ടമുണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്ന് വാഷിങ്ടന്‍ ബ്രൂക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ തന്‍വി മദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha