ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: അമേരിക്കയിൽ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു ;വൈറലായി ആ പെൺകുട്ടിയുടെ ചോദ്യം; നിങ്ങൾ വെടിവെയ്ക്കുമോ?എന്ന് കരഞ്ഞുകൊണ്ട് അമേരിക്കൻ പൊലീസിനോട് ചോദിച്ച് പെൺകുട്ടി
അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വിഭാഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധം 12 ദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തിപ്പെടുന്നു. ആയിരക്കണക്കിന് ആളുകളാണ് വാഷിംങ്ടണില്‍ പ്രതിഷേധവുമായി തടിച്ചുകുടിയിരിക്കുന്നത്. അമേരിക്കയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്. അതിനിടെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന മുദ്രാവാക്യവുമായി ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് വംശീയ വിവേചനത്തിനെതിരായ പ്രതിഷേധം പടരുകയാണ്.
ഇതിനിടെ, പൊലീസിനെ പേടിച്ച തന്റെ മകളെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് സ്‌കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമ പ്രവര്‍ത്തകൻ. ''നിങ്ങൾ എന്നെ വെടിവെയ്ക്കുമോ'', എന്ന് പൊലീസുകാരോട് ചോദിച്ചുകൊണ്ടാണ് പെൺകുട്ടി കരഞ്ഞത്. കുനിഞ്ഞിരുന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ടാണ് പൊലീസുകാരൻ മറുപടി പറഞ്ഞത്.
ഞങ്ങൾ നിങ്ങളെ സംരക്ഷിക്കാൻ ഉള്ളവരാണ്. നിങ്ങളെ വേദനിപ്പിക്കുന്നവരല്ല'', എന്നായിരുന്നു പേടിച്ചുവിറച്ചു നിൽക്കുന്ന കുട്ടിയോട് പൊലീസുകാരന്‍റെ മറുപടി. ''ഞങ്ങൾക്ക് പ്രതിഷേധിക്കാമോ എന്നായിരുന്നു അവളുടെ അടുത്ത ചോദ്യം. ''നിങ്ങൾക്ക് പ്രതിഷേധിക്കാം, മാർച്ച് ചെയ്യാം, എന്തു വേണമെങ്കിലും ചെയ്യാം, പക്ഷേ ഒന്നും നശിപ്പിക്കരുത്'' എന്നായിരുന്നു പൊലീസുകാരന്റെ മറുപടി
അമേരിക്കയില്‍ പതിറ്റാണ്ടുകളായി തുടരുന്ന വംശീയ വിവേചനത്തിനെതിരായ പ്രതിഷേധം, കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്ക കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമരത്തെ പട്ടാളത്തെ ഇറക്കി നേരിടുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഭരണകൂടത്തില്‍നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തു. പ്രക്ഷോഭത്തില്‍ സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്ന നിരവധി വെള്ളക്കാരും പങ്കെടുക്കുന്നു
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന അമേരിക്കയില്‍ ആരംഭിച്ച വംശീയ വിവേചനത്തിനെതിരായ പ്രതിഷേധം ലോകത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.
ലണ്ടനില്‍ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ആയിരങ്ങളാണ് പ്രതിഷേധവുമായി തടിച്ചു കൂടിയത്. പാര്‍ലമെന്റ് സ്‌ക്വയറിന് സമീപത്താണ് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്.
മറ്റ് പല നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ലണ്ടനില്‍ പ്രതിഷേധക്കാര്‍ ഒരു മിനിറ്റ് മുട്ടുകുത്തി നിന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ചില സ്ഥലങ്ങളില്‍ ആക്രമ സംഭവങ്ങളുമുണ്ടായി. പ്രതിഷേധക്കാരുടെ വികാരത്തിനൊപ്പമാണ് താന്‍ എന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധം ഓസ്‌ത്രേലിയില്‍ തദ്ദേശവാസികള്‍ക്കെതിരായ വിവേചനത്തിനെതിരായ പ്രതിഷേധമായിമാറി.
മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെന്‍ എന്നീ നഗരങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. സിഡ്‌നിയില്‍ പ്രതിഷേധത്തില്‍ 20000 ത്തിലധികം ആളുകള്‍ പങ്കെടുത്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സിഡ്‌നിയില്‍ അധികൃതര്‍ പ്രതിഷേധം തടഞ്ഞിരുന്നുവെങ്കിലും കോടതിയില്‍ പോയാണ് സംഘാടകര്‍ പ്രതിഷേധത്തിനുള്ള അനുമതി നേടിയെടുത്തത്.
https://www.facebook.com/Malayalivartha