ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി ലോകരാഷ്ട്രങ്ങൾ; ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിശക്തമായി തുടരുന്നു, ഇന്ത്യയിൽ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്ക് പോലും കോവിഡ് -19ന്‍റെ ജനിതക മാറ്റം വന്ന് വൈറസുകള്‍ പിടിപ്പെടാനുള്ള സാധ്യതയും ഉണ്ട്

കൊറോണ വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ ഒട്ടനവധി പ്രയാസങ്ങളാണ് പ്രവാസികൾ അനുഭവിച്ചത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള പ്രവാസികൾ നാട്ടിലേക്ക് എത്തിച്ചേരാൻ കാത്തിരുന്നത് മാസങ്ങളോളമാണ്. ഇന്നോളം കണ്ടതിൽവച്ച് ഏറ്റവും ഭീകരമായ അന്തരീക്ഷം അനുഭവിക്കേണ്ടിവന്നവർ. ഈ സമയം ഒന്ന് കടന്നുപോകാൻ കണ്ണീരോടെ കാത്തിരുന്നവർ. നമ്മുടെ പ്രവാസികൾ ആശ്വാസത്തിന്റെ നാളുകളിലേക്ക് കടന്നുവരുകയായിരുന്നു. അപ്പോഴാണ് വീണ്ടും രണ്ടാം തരംഗം പ്രഖ്യാപിക്കുന്നത്.
ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിശക്തമായി തുടരവെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി വിവിധ രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നാലെ ഇതാ അമേരിക്കയും ബ്രിട്ടനും രംഗത്ത്. കോവിഡ് വാക്സിന്‍റെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവര്‍ ആയാൽ പോലും ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നത് ഉചിതമാണെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം വളരെ ശക്തമാണെന്നും സിഡിസി നിര്‍ദേശത്തില്‍ വ്യക്തമാക്കുകയുണ്ടായി.
''ഇന്ത്യയിൽ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്ക് പോലും കോവിഡ് -19ന്‍റെ ജനിതക മാറ്റം വന്ന് വൈറസുകള്‍ പിടിപ്പെടാനുള്ള സാധ്യതയും ഉണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കേണ്ടതാണ്. നിങ്ങള്‍ ഇന്ത്യയിലേക്ക് പോകേണ്ടത് അത്യാവശ്യമാണെങ്കില്‍ തന്നെ യാത്രയ്ക്ക് മുമ്പ് നിര്‍ബന്ധമായും വാക്സിനേഷന്‍ എടുക്കുക. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, മറ്റുള്ളവരില്‍ നിന്ന് 6 അടി അകലെ നില്‍ക്കുക, ജനക്കൂട്ടം ഒഴിവാക്കുക, കൈ കഴുകുക. "- സിഡിസി തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.
ഇതുകൂടാതെ പൂര്‍ണമായും വാക്സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും സിഡിസി പുറപ്പെടുവിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ പോവാനുദ്ദേശിക്കുന്ന രാജ്യം പരിശോധന ആവശ്യപ്പെടുന്നില്ലെങ്കില്‍ മാത്രമാണ് ഈ ഇളവ് നൽകുന്നത്. തിരിച്ച് അമേരിക്കയിലേക്ക് വരുമ്പോള്‍ വാക്സിന് സ്വീകരിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നും ഡിസിസി വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യയെ "റെഡ് ലിസ്റ്റില്‍" ഉള്‍പ്പെടുത്തുന്നതായി ബ്രിട്ടനും നേരത്തെ പ്രഖ്യാപിച്ചിരുന്നു - യുകെ അല്ലെങ്കില്‍ ഐറിഷ് പൗരന്മാര്‍ ഒഴികെയുള്ള എല്ലാ രാജ്യക്കാര്‍ക്കും ബ്രിട്ടണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ നിയന്ത്രണങ്ങള്‍പ്രകാരം 10 ദിവസത്തിനിടയില്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതല്ല. ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെങ്കിലും 10 ദിവസം സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു ക്വാറന്‍റൈ കേന്ദ്രത്തില്‍ താമസിക്കുന്നതിനുള്ള ചെലവ് വഹിക്കേണ്ടി വരുമെന്നും ബ്രിട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























