ഇന്ത്യ ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്രാന്‍സ് ; ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും നല്‍കാന്‍ തയ്യാറെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ട്വീറ്റ്

കോവിഡ് രണ്ടാം തരംഗത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ രാജ്യം നേരിടുന്നുണ്ട്. എന്നാൽ ഇന്ത്യ ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്രാന്‍സ് രംഗത്ത് വന്നിരിക്കുകയാണ് .
ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സ് അറിയിക്കുകയുണ്ടായി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം നടത്തിയത്.
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് എല്ലാവിധ സഹായവും നല്‍കും. പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫ്രാന്‍സ് ഇന്ത്യയോടൊപ്പം ഉണ്ടാകും.
എന്ത് സഹായത്തിനും തയാറാണ് എന്നാണ് ഇമാനുവല്‍ മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചത് . ഫ്രഞ്ച് അംബാസിഡര്‍ ഇമാനുവല്‍ ലെനിന്‍ മാക്രോണിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തിട്ടുണ്ട്.
റഷ്യയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യയില്‍ നിന്നും 50000 മെട്രിക് ടണ്‍ ഓക്സിജന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് തീരുമാനം. കപ്പല്‍ മാര്‍ഗമാണ് ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നും വാക്‌സിന്‍ എത്തിക്കുന്നത് .
ഓക്‌സിജന് പുറമേ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ നല്‍കാനും തയ്യാറാണെന്ന് റഷ്യ അറിയിച്ചു . ആഴ്ചയില്‍ നാലു ലക്ഷം വരെ റെംഡെസിവിര്‍ ഡോസ് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കപ്പല്‍ വഴി റഷ്യയില്‍ നിന്ന് ഓക്സിജന്‍ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
കോവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ചൈനയും രംഗത്ത് വന്നിരുന്നു . ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ചൈന അറിയിച്ചു .
ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തി എന്ത് സഹായമാണ് വേണ്ടതെന്ന് മനസിലാക്കും. അതിന് ശേഷം സഹായം നല്‍കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഓക്സിജന് ദൗര്‍ലഭ്യം , വെന്‍റിലേറ്ററുകള്‍ , ഐ.സി.യു ബെഡ് തുടങ്ങിയ ഗുരുതര പ്രശ്ങ്ങള്‍ക്കിടയിലൂടെയാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത് . ഈ സാഹചര്യത്തിലാണ് ചൈനയുടെ സഹായവാഗ്ദാനം.
https://www.facebook.com/Malayalivartha

























