അമേരിക്കയോട് വാക്സിൻ നിർമ്മിക്കാൻ അസംസ്കൃതവസ്തുക്കൾ ആവശ്യപ്പെട്ട് ഇന്ത്യ: ജോ ബൈഡൻ ഭരണകൂടത്തിന്റെ മറുപടി ഞെട്ടിച്ചു: ആദ്യം ഞങ്ങൾ എന്ന് നിലപാടിലുറച്ച് യൂ എസ്

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ വളരെയധികം ക്ലേശങ്ങൾ അനുഭവിക്കുന്നു. ഓക്സിജൻ കിട്ടാതെയും ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ ഇന്ത്യ നേരിടുകയാണ്. ഇന്ത്യയുടെ ഈ പ്രതിസന്ധിഘട്ടത്തിൽ ഫ്രാൻസും റഷ്യയും എന്തിന് ചൈന പോലും സഹായ വാഗ്ദാനം നൽകി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഈആപത്ഘട്ടത്തിൽ അമേരിക്കയുടെ നിലപാട് ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യക്ക് വാക്സിൻ അസംസ്കൃതവസ്തുക്കള്‍ കിട്ടില്ല; ഞങ്ങളുടെ ആവശ്യം കഴിഞ്ഞശേഷം പരിഗണിക്കാമെന്ന് യുഎസ് പറഞ്ഞിരിക്കുകയാണ്.
അമേരിക്കക്കാർക്കുള്ള കോവിഡ് വാക്സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങൾക്ക് മരുന്നു നിർമിക്കാനുള്ള അസംസ്കൃതവസ്തുക്കൾ നൽകുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ബൈഡൻ ഭരണകൂടം വ്യക്തമാക്കി. അസംസ്കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്.
കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയിൽ അസംസ്കൃതവസ്തുക്കൾ കിട്ടാത്തതുമൂലം വാക്സിൻ നിർമാണവും മന്ദഗതിയിലാണ്. യു.എസിൽനിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാനകാരണം. അതിനാൽ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോൾ പരിഗണിക്കുമെന്ന ചോദ്യത്തിന് "അമേരിക്കയാണ് ആദ്യം. അമേരിക്കൻ ജനതയ്ക്ക് വാക്സിനേഷൻ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ''എന്നായിരുന്നു -പ്രൈസ് മറുപടി പറഞ്ഞത് . മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. ഇതിനാൽ അമേരിക്കയ്ക്കാണ് മുൻഗണന. ബാക്കി രാജ്യങ്ങൾക്കുവേണ്ടിയും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനൽകിയിരുന്നു. അമേരിക്കയുടെ പ്രതിരോധ ഉത്പാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നൽകുന്നതിനാലാണ് കയറ്റുമതിയിൽ നിയന്ത്രണം വന്നതെന്നും യു.എസ്. ഇന്ത്യയെ അറിയിച്ചിരുന്നു. ഇന്ത്യയിൽ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാകുകയാണ്. പ്രതിസന്ധിലായ ഇന്ത്യയെ സഹായിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ത്യ അനുമതി നല്‍കിയാല്‍ 15 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണെന്ന് റഷ്യ അറിയിക്കുകയുണ്ടായി.
ഓക്‌സിജന് പുറമേ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ നല്‍കാനും തയ്യാറാണെന്ന് റഷ്യ അറിയിച്ചു . ആഴ്ചയില്‍ നാലു ലക്ഷം വരെ റെംഡെസിവിര്‍ ഡോസ് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കപ്പല്‍ വഴി റഷ്യയില്‍ നിന്ന് ഓക്സിജന്‍ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. റഷ്യക്ക് പുറമേ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ചൈനയും സിംഗപൂരും രംഗത്തെത്തിയിട്ടുണ്ട്. പ്രതിദിനം മൂന്നുലക്ഷത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ പല ആശുപത്രികളിലും ഓക്സിജനും മരുന്നും ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നിലനില്‍ക്കുകയാണ്.
\
https://www.facebook.com/Malayalivartha

























