കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് ജോ ബൈഡൻ ഭരണകൂടം; കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമാണെന്നും അമേരിക്ക

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് ഉപയോഗത്തില്‍ ഇളവ്. ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. അമേരിക്ക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ രണ്ടാം വാരത്തോടെ അമേരിക്കയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറയുകയുണ്ടായി.
എന്നാൽ, ഇതോടൊപ്പം തന്നെ കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമാണെന്നും അമേരിക്ക പറയുകയുണ്ടായി. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്‌സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ കോവാക്‌സിൻ സ്ഥീകരിച്ച വ്യക്തികളിൽ വൈറസ് നിർവീര്യമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രശ്‌നത്തിന് വാക്‌സിനേഷനാണ് പ്രധാന പ്രതിവിധി. കോവാക്‌സിൻ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി
ശരീരത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൊവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് കോവാക്‌സിനെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അലർജി ആൻഡ് ഇൻഫക്റ്റിയസ് ഡിസീസ് ഡയറക്ടർ കൂടിയാണ് ഡോ. ആന്റണി ഫൗച്ചി.
അതേസമയം, ജോ ബൈഡന്‍ ഭരണകൂടം അമേരിക്കയില്‍ 100ാം ദിനം തികയ്ക്കുകയാണ്. അതിനിടെ കൊവിഡ് കേസുകളിലും ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
മാസ്‌ക് ധരിക്കുന്നതിനുള്ള സിഡിസിയുടെ മാര്‍ഗനിര്‍ദേശവും പുറത്തുവന്നു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവാണ് രണ്ടാഴ്ച കൊണ്ട് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























