അമേരിക്കയുടെ നിർണ്ണായക നീക്കം; കൊവിഡ് വാക്സിന്റെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാനൊരുങ്ങി അമേരിക്ക, ഫൈസര്‍, മോഡേണ കമ്പനികളുടെ എതിര്‍പ്പ് അവഗണിച്ച്, അസാധാരണ കാലത്തെ അസാധാരണ നടപടിയുമായി ജോ ബൈഡൻ

ഇന്ത്യയില്‍ അടക്കം കൊവിഡ് വ്യാപനം അതി തീവ്രമായിരിക്കെ കൊവിഡ് വാക്സീന്‍റെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഫൈസര്‍, മോഡേണ കമ്പനികളുടെ എതിര്‍പ്പ് അവഗണിച്ചാണ് പ്രസിഡന്‍റ് ജോ ബൈഡന്‍റ് നടപടി.
ഡെമോക്രാറ്റ് അംഗങ്ങളും നൂറിലധികം രാജ്യങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തിയിരുന്നു. ബൗദ്ധിക സ്വത്തവാകാശം ഒഴിവാക്കുന്നതോടെ ഏത് ഉല്‍പാദകര്‍ക്കും വാക്സീന്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതിലൂടെ വാക്സീന്‍ ക്ഷാമം പരിഹരിക്കാം. കൊവിഡ് മഹാമാരി ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും അസാധാരണ കാലത്ത് അസാധാരണ നടപടി വേണമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
അതേസമയം, ആഗോള വാക്സിനേഷൻ ദൗത്യം ഊർജ്ജിതമാക്കാൻ വാക്സിനുകളുടെ പേറ്റന്റ് അവകാശവും ബൗദ്ധിക സ്വത്തവകാശവും ഇളവു ചെയ്യണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോക വ്യാപാര സംഘടനയിൽ ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ അന്ന് അതിനെ എതിർത്തിരുന്നു. ഇളവു ചെയ്താൽ കൂടുതൽ സ്ഥാപനങ്ങൾക്ക് വാക്സിൻ ഉൽപ്പാദിപ്പിക്കാനും ആഗോള വാക്സിനേഷൻ വിപുലമാക്കാനും കഴിയും. എന്നാൽ, കഴിഞ്ഞ മാസം ചേർന്ന സംഘടനയുടെ യോഗത്തിലും ഇന്ത്യൻ നിർദ്ദേശത്തെ അംഗങ്ങൾ ശക്തമായി എതിർത്തിരുന്നു.
മന്ദഗതിയിൽ പോയാൽ ലോകജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് വാക്സിൻ കിട്ടാൻ രണ്ട് വർഷം വരെ വൈകുമെന്നും ഈ കാലയളവിൽ വൈറസിന് കൂടുതൽ ജനിതകമാറ്റം വന്ന് അതീവ മാരകമാവുമെന്നും യോഗത്തിൽ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാൻ, ഈജിപ്റ്റ്, ബൊളീവിയ, വെനിസ്വേല, കെനിയ, സിംബാബ്‌വേ തുടങ്ങിയ 58 രാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചിരുന്നു.
എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം പരിഗണനയിലാണെന്ന് ഇന്നലെ അമേരിക്ക സൂചിപ്പിക്കുകയുണ്ടായി. വാക്സിൻ അസംസ്‌കൃത വസ്തുക്കളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ അമേരിക്കയും ചില പാശ്ചാത്യരാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെയാണ് പേറ്റന്റ് ഇളവിനുള്ള ചർച്ചകളും സജീവമായത്.
ലോകാരോഗ്യ സംഘടനയും നിരവധി ലോക നേതാക്കളും ഇതിന് സമ്മർദ്ദം ചെലുത്തിയിരുന്നു. വാക്സിൻ ഉൽപാദനം ലോകവ്യാപകമായി വർദ്ധിപ്പിക്കാനുള്ള വഴിയാണ് പേറ്റന്റ് ഇളവെന്നും യു. എസ് അക്കാര്യം പഠിക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കി അന്ന് വ്യക്തമാക്കിയിരുന്നു.
വികസ്വര രാജ്യങ്ങളിൽ വാക്സിൻ നിർമ്മാണവും വിതരണവും വർദ്ധിപ്പിക്കാനുള്ള വഴികൾ വാക്സിൻ പേറ്റന്റുള്ള ആസ്ട്രാ സെനക, ഫൈസർ കമ്പനികളുമായി യു. എസ് പ്രതിനിധി ചർച്ച ചെയ്തിരുന്നു.
എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെയാണ് അമേരിക്കയുടെ ഇത്തരത്തിലുള്ള ഒരു നിർണായക നീക്കം ഇപ്പോൾ നടന്നിരിക്കുന്നത്. ലോക വ്യാപാര സംഘടനകളുടെയും കമ്പനികളുടെയും എതിർപ്പ് അവഗണിച്ചാണ് ഇത്തരത്തിലൊരു നീക്കം നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























