മത്സ്യബന്ധനത്തിന്റെ പേരിലിടഞ്ഞ് ബ്രിട്ടനും ഫ്രാന്‍സും; ജേഴ്‌സി ദ്വീപില്‍ കടന്നു കയറാന്‍ ശ്രമിച്ച ഫ്രഞ്ച് ബോട്ടുകളെ തടയാന്‍ പീരങ്കികളുമായി രണ്ട് കപ്പലുകള്‍ അയച്ച് ബ്രിട്ടന്‍
ബ്രെക്സിറ്റാനന്തര കരാറുകളുടെ കാര്യത്തില്‍ താമസമുണ്ടാക്കിയതില്‍ ഒരു പ്രധാനകാരണം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു. ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചതിനുശേഷമായിരുന്നു ബ്രെക്സിറ്റ് ഒപ്പുവച്ചത്.
എന്നാല്‍, ആ വിഷയം ഇനിയും പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് വേണം ഏറ്റവും അവസാനത്തെ സംഭവവികാസങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത്.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായുള്ള തര്‍ക്കങ്ങള്‍ക്ക് ശക്തിവയ്ക്കാന്‍ തുടങ്ങിയതോടെ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ബ്രിട്ടന്റെ രണ്ട് സായുധ കപ്പലുകള്‍ ജഴ്സി ദ്വീപിലേക്ക് നീങ്ങി.
ബ്രിട്ടീഷ് ക്രൗണ്‍ ഡിപ്പെന്‍ഡസി സ്റ്റാറ്റസുള്ള ഇവിടേക്ക് വൈദ്യൂതി വിഛേദിക്കുമെന്ന് ഇന്നലെ ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ബ്രിട്ടന്റെ ഈ നടപടി. മെഷിന്‍ ഗണുകളും പീരങ്കികളും ഉള്‍ക്കൊള്ളുന്ന വന്‍ ആയുധശേഖരങ്ങളുണ്ട് ഈ കപ്പലുകളില്‍. ഇവ ഇംഗ്ലീഷ് ചാനലില്‍ പട്രോളിങ് നടത്തും.
ബ്രിട്ടന്റെ ബാച്ച് 1 പട്രോള്‍ വെസലുകളുടെ കൂട്ടത്തില്‍ പെട്ട എച്ച് എം എസ് സെവേണ്‍ ജെഴ്സി തീരത്തേക്ക് നീങ്ങുന്നതായി മാരിടൈം ട്രാക്കിങ് വെബ്സൈറ്റ് കാണിക്കുന്നു.
20 എം എം പീരങ്കികളും 7.62 എം എം മഷീന്‍ ഗണുകളുമാണ് ഇതില്‍ ഉള്ള പ്രധാന ആയുധങ്ങള്‍. ബാച്ച് 2 ല്‍ ഉള്‍പ്പെട്ട എച്ച് എം എസ് ടമാര്‍ എന്ന കപ്പലില്‍ ഉള്ളത് 30 എം എം എം കെ 44 ബുഷ് മാസ്റ്റര്‍ പീരങ്കികളാണ്. ജേഴ്സി മുഖ്യമന്ത്രി ജോണ്‍ ലെ ഫോണ്‍ ട്രെയുമായി ബോറിസ് ജോണ്‍സണ്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഫിഷിങ് ബോട്ടുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കുന്നതില്‍ ജേഴ്സി കാലതാമസം വരുത്തുന്നു എന്ന് ഫ്രഞ്ച് മാരിടൈം മന്ത്രി അന്നിക് ജിയര്‍ഡിന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഏകദേശം 100 മത്സ്യബന്ധന ബോട്ടുകളുടെ ഒരു വ്യുഹം ജഴ്സിയിലെ സെയിന്റ് ഹീലിയര്‍ തുറമുഖത്തിലേക്കുള്ള പാത സ്തംഭിപ്പിക്കുവാനായി എത്തുന്നു എന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്നാണ് ബ്രിട്ടന്റെ ഈ നടപടി. ഇംഗ്ലീഷ് ചാനലിലെ ഏറ്റവും വലിയ ദ്വീപാണ് ജഴ്സി.
ബ്രിട്ടീഷ് ക്രൗണ്‍ ഡിപെന്‍ഡന്‍സി സ്റ്റാറ്റസുള്ള ഈ ദ്വീപിലേക്കുള്ള വൈദ്യൂതിയുടെ 95 ശതമാനവും സമുദ്രാന്തര കേബിളുകളിലൂടെ ഫ്രാന്‍സില്‍ നിന്നാണ് വരുന്നത്. ഇത് തടയുമെന്ന് ഫ്രാന്‍സ് ഭീഷണി മുഴക്കിയിട്ടുണ്ട്. ജഴ്സിയില്‍ നിന്നുള്ള കപ്പലുകള്‍ ഫ്രാന്‍സിലെ ഏത് തുറമുഖത്ത് അടുക്കുന്നതും തടയുമെന്ന് ഫ്രഞ്ച് മത്സ്യബന്ധനത്തൊഴിലാളികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തങ്ങളുടെ തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള ലൈസന്‍സിനായി അപേക്ഷിക്കുമ്പോൾ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കൂടി നല്‍കണമെന്ന ഒരു പുതിയ നിബന്ധന ജേഴ്സി ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ഫ്രാന്‍സിനെ ചൊടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha