കൊവിഡ് വ്യാപനം; ഒമാനില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍, നിലവിലുള്ള രാത്രി ലോക്ക്ഡൗണിന് പുറമെയാണ് ഇത്തരത്തിലെ നിയന്ത്രണങ്ങളുടെ പ്രഖ്യാപനം
ഒമാനില്‍ കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. നിലവിലുള്ള രാത്രി ലോക്ക് ഡൗണിന് പുറമെ മെയ് എട്ട് മുതല്‍ 15 വരെയാണ് പകല്‍ സമയത്തെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ സമയത്തെ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുലര്‍ച്ചെ നാല് മുതല്‍ വൈകുന്നേരം ഏഴ് വരെയായിരിക്കും ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിക്കാതെ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. ഈ സമയത്ത് ഫുഡ് ഡെലിവറി അനുവദിക്കും.
മെയ് എട്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലെ രാത്രി നിയന്ത്രണത്തില്‍ നിന്ന് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, വൈദ്യുതി - ജല സേവനങ്ങള്‍ക്കായുള്ള അത്യാവശ്യ സര്‍വീസുകള്‍, സ്വകാര്യ ആശുപത്രികളിലെയും ഫാര്‍മസികളിലെയും രാത്രി ഷിഫ്റ്റുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ നല്‍കി.
പോര്‍ട്ടുകളിലെയും വിമാനത്താവളങ്ങളിലെയും ജീവനക്കാര്‍, മൂന്ന് ടണ്ണിനും അതിന് മുകളിലുമുള്ള എല്ലാത്തരം ട്രക്കുകളിലെയും ജീവനക്കാര്‍, വാട്ടര്‍ ടാങ്കറുകള്‍,
സ്വീവേജ് ട്രാന്‍സ്‍പോര്‍ട്ട് ടാങ്കറുകള്‍ എന്നിവര്‍ക്ക് പുറമെ ഫാക്ടറികളിലെ ജീവനക്കാര്‍ക്കും അനുമതി ഉണ്ടാവുമെങ്കിലും വിലക്കുള്ള സമയങ്ങളില്‍ ഇവര്‍ ഫാക്ടറികളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
ഫാക്ടറികളിലും വെയര്‍ ഹൗസുകളിലും ലോഡിങ്, അണ്‍ലോഡിങ് പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നതാണ്. അതേസമയം സ്ഥാപനങ്ങളില്‍ നിന്ന് പുറത്തു പോകാന്‍ അനുവദിക്കില്ല.
ഫ്യുവല്‍ സ്റ്റേഷനുകളിലെ ജീവനക്കാര്‍, ഇന്‍ഡസ്‍ട്രി ആന്റ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍, മാര്‍ക്കറ്റിങ് കമ്പനികൾ, ഓയില്‍ ഫീല്‍ഡ് ജീവനക്കാര്‍ തുടങ്ങിയവരെയും വിലക്കില്‍ നിന്ന് ഒഴിവാക്കും.
സര്‍ക്കാര്‍, സ്വകാര്യ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഹെല്‍ത്ത്, ടെക്നിക്കല്‍ ഇന്‍സ്‍പെക്ടര്‍മാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, ഫുഡ് ലബോറട്ടറികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ഇളവുകള്‍ നല്‍കും.
https://www.facebook.com/Malayalivartha